കേരളത്തില്‍ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. സിനിമാ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ബോഡി യോഗത്തിന് ശേഷമാണ് തീരുമാനം. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്.
തമിഴ് സിനിമയ്ക്ക് വേണ്ടി തിയേറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് എന്ന കാര്യം ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.
പ്രതീക്ഷിച്ച ഇളവുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. തിങ്കളാഴ്ച സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആനുകൂല്യം കിട്ടിയില്ലെങ്കില്‍ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കില്ല. ഒരു സിനിമയ്ക്കു വേണ്ടി മാത്രം തിയേറ്ററുകള്‍ തുറന്ന് അടയ്ക്കാന്‍ ആവില്ലെന്ന് ഫിയോക്കിന്റെ പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു. ജനുവരി 13ന് ആണ് വിജയ് ചിത്രം മാസ്റ്ററിന്റെ തിയേറ്റര്‍ റിലീസ്.
തിയേറ്ററുകള്‍ തുറക്കാത്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ മാസ്റ്റര്‍ റിലീസ് ചെയ്യില്ല. എന്നാല്‍ ചിത്രത്തിന്റെ വിതരണവകാശം നേരത്തെ വിറ്റു പോയിരുന്നു. ജനുവരി 13ന് മുന്നേ തന്നെ തിയേറ്റര്‍ ഉടമകളുടെ ആവശ്യത്തിന് സര്‍ക്കാര്‍ പോംവഴി കണ്ടെത്തുമെന്നാണ് വിശ്വാസം എന്നാണ് കൊച്ചിന്-മലബാര്‍ ഏരിയയിലെ വിതരണവകാശമുള്ള ഫോര്‍ച്യൂണ്‍ സിനിമാസ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക