തൊടുപുഴ: തങ്ങളുടെ അച്ഛനെ കൊന്ന കേസിലെ പ്രതി ഒളിച്ചിരുന്ന സ്ഥലം മക്കൾ കണ്ടുപിടിച്ചു. പോലീസിന്റെ സഹായത്തോടെ പ്രതിയെ വീണ്ടും ജയിലിലാക്കി. തൊടുപുഴ കാപ്പിൽ ജോസ് സി.കാപ്പനെ(75) കർണാടകയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഒമ്മല സ്വദേശി ആളരോത്ത് സിജു കുര്യനെ(36) യാണ് അട്ടപ്പാടിയിൽനിന്ന് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്.
പത്തു വർഷം മുമ്പ് നടന്ന കേസിൽ സിജുവിനെ കർണാടക ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും ഇയാൾ ഒളിവിൽ പോയിരുന്നു. ജോസിന്റെ മക്കളായ സജിത്ത് ജെ.കാപ്പനും രഞ്ജി ജോസ് കാപ്പനും നടത്തിയ അന്വേഷണത്തിൽ ഇയാൾ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും കർണാടക പോലീസിൽ അറിയിക്കുകയുമായിരുന്നു.
കർണാടക ഷിമോഗ ജില്ലയിലെ സാഗർ കെരോഡിയിൽ താമസിച്ചിരുന്ന ജോസ് സി.കാപ്പനെ 2011 ഡിസംബറിലാണ് കാണാതായത്. ഇവിടെ ഇദ്ദേഹത്തിന് തോട്ടമുണ്ടായിരുന്നു. കേസിൽ തോട്ടം ജീവനക്കാരനായ സിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോസിനെ അടിച്ചുകൊന്ന് കമ്പോസ്റ്റ് കുഴിയിൽ മൂടിയതായി സിജു മൊഴി നൽകി. സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകം. എന്നാൽ തെളിവുകളുടെ അഭാവത്തിൽ വിചാരണക്കോടതി ഇയാളെ വിട്ടയച്ചു.
തുടർന്ന് ജോസിന്റെ മക്കൾ അന്വേഷണോദ്യോഗസ്ഥൻ എ.സി.പി. എസ്.ഡി.ശരണപ്പയുടെ സഹായത്തോടെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2020 മാർച്ചിൽ ഹൈക്കോടതി സിജുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. ജീവപര്യന്തം തടവിനും ശിക്ഷിച്ചു. എന്നാൽ അപ്പോഴേക്കും സിജു കർണാടകം വിട്ടിരുന്നു.
ഇതിനിടെ കോവിഡ് പടർന്നു. കർണാടക പോലീസിന് കേരളത്തിലെത്തി അന്വേഷണം നടത്താൻപറ്റാത്ത സ്ഥിതി വന്നു. ഇതോടെയാണ് തങ്ങൾ സ്വന്തം നിലയിൽ അന്വേഷിച്ചുതുടങ്ങിയതെന്ന് ജോസിന്റെ മകൻ സജിത്ത് പറഞ്ഞു. ഒമ്മല സ്വദേശിയായ ഷിജു കക്കൂപ്പടി എന്ന സ്ഥലത്താണ് താമസിക്കുന്നതെന്ന് മനസ്സിലായി. ഇക്കാര്യം കർണാടക പോലീസിനെ അറിയിച്ചു.
വെള്ളിയാഴ്ച കർണാടക പോലീസ് പാലക്കാട്ടെത്തി. അവരുടെയൊപ്പം സജിത്തും രഞ്ജിയും അട്ടപ്പാടിയിലേക്ക് പോയി. അഗളി പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. ഞായറാഴ്ച രാവിലെ അഗളി സ്റ്റേഷനിലെ സി.ഐ. ശശികുമാർ, സി.പി.ഒ.മാരായ ഷാൻ, സുരേഷ് എന്നിവരുടെ സഹായത്തോടെ സിജുവിനെ പോലീസ് പിടികൂടുകയായിരുന്നു. ദൈവത്തിന് നന്ദിയുണ്ടെന്ന് ജോസിൻറെ മകൻ സജിത്ത് പ്രതികരിച്ചു. പ്രതിയെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ 10 മക്കളും ഒറ്റക്കെട്ടായാണ് നിന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക