ഡൽഹി: മരണത്തിലും അഞ്ചുപേർക്ക് ജീവനേകിയാണ് കുഞ്ഞു ധനിഷ്ത മടങ്ങിയത്. ഡൽഹി രോഹിണി സ്വദേശികളാണ് അനീഷ് കുമാർ-ബബിത ദമ്പതിളുടെ മകളായ ഈ ഇരുപതുമാസക്കാരിയുടെ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങൾ മരണക്കിടക്കയിൽ കഴിയുന്ന അഞ്ച് പേർക്കാണ് ജീവനേകുന്നത്. രണ്ടാം പിറന്നാൾ ആഘോഷിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ധനിഷ്തയെ മരണം കവർന്നത്.
തങ്ങളുടെ കുഞ്ഞുമാലാഖ പോയതിന്റെ തീവ്രവേദനയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സ്വയം സന്നദ്ധരാവുകയായിരുന്നു. തങ്ങളുടെ മകളിലൂടെ കുറച്ച് പേർക്ക് ജീവിതം നൽകാമെന്ന ആഗ്രഹത്തിലാണ് ഇതിന് അവർ തയ്യാറായത്. ധനിഷ്തയുടെ ഹൃദയം, വൃക്കകൾ, കരൾ, കോര്‍ണിയ എന്നിവയെല്ലാം ദാനം ചെയ്തു. അഞ്ചുമാസം മാത്രം പ്രായം ഉള്ള കുരുന്ന് ഉൾപ്പെടെ അഞ്ചു പേരിലൂടെ ധനിഷ്തയുടെ അവയവങ്ങൾ ഇനിയും പ്രവര്‍ത്തിക്കും.
ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കളിക്കുന്നതിനിടെ ഒന്നാംനിലയിലുള്ള വീടിന്റെ ബാൽക്കണിയിൽ നിന്നും ധനിഷ്ത താഴേക്ക് വീണത്. അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബോധം വീണ്ടെടുത്തിരുന്നില്ല.
ജനുവരി 11ന് കുട്ടിയുടെ മസ്തിഷ്ക മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.
‘ആശുപത്രിയിൽ കഴിയേണ്ടി വന്ന ദിവസങ്ങളിൽ അവയവങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് നിരവധി ആളുകൾ മരണപ്പെടുന്നത് കണ്ടിരുന്നു. ഡോക്ടറോട് ചോദിച്ചപ്പോൾ അവയവദാതാക്കളുടെ ദൗർലഭ്യം ഉണ്ടെന്നാണ് പറഞ്ഞത്. മകൾ തിരികെ വരുമെന്ന എല്ലാ പ്രതീക്ഷയും അവസാനിച്ചതോടെ അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു’. ധനിഷ്തയുടെ പിതാവ് അനീഷ് കുമാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക