യൂത്ത് കോൺഗ്രസ് നേതാവിന്റെ കറുത്ത പാന്റും മറ്റൊരു അഭിഭാഷകന്റെ ബാൻഡും അണിഞ്ഞു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു വേണ്ടി കോടതിയിൽ വാദിക്കാനെത്തി. കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വാഹനത്തിനു നേരെ കല്ലെറിഞ്ഞ കേസിൽ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത 5 പ്രവർത്തകർക്കും ചവറ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു.
പന്മന ഗ്രാമപ്പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന വാർഡുകളിൽ പ്രചാരണത്തിന് എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുവെന്നു ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് അറിയിച്ചതിനെത്തുടർന്നാണു സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അദ്ദേഹം കേസിൽ ഹാജരായത്.
വെള്ള മുണ്ടും ഷർട്ടും ധരിച്ചെത്തിയ ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെ. ജോയിമോന്റെ പാന്റും മറ്റൊരു അഭിഭാഷകന്റെ ബാൻഡും (കഴുത്തിൽ അണിയുന്നത്) ധരിച്ചാണു കോടതി മുറിയിലെത്തിയത്. കോവിഡ് കാലം ആയതിനാൽ കോട്ടും ഗൗണും നിർബന്ധമല്ല.
കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ ഇ.യൂസുഫ് കുഞ്ഞ്, ജെ.സുരേഷ്കുമാർ, സി. സജീന്ദ്രകുമാർ, കോയിവിള വിഷ്ണു വിജയൻ എന്നിവരും കോടതിയിലെത്തി.
യൂത്ത് കോൺഗ്രസ് ചവറ ബ്ലോക്ക് സെക്രട്ടറിമാരായ റിനോസ്ഷാ, രതീഷ് പുന്തല, യൂത്ത് കോൺഗ്രസ് പന്മന മണ്ഡലം പ്രസിഡന്റ് ഐ.മുനീർ, വടക്കുംതല മണ്ഡലം പ്രസിഡന്റ് ഷെബീർഖാൻ, കെഎസ്യു ജില്ലാ സെക്രട്ടറി എസ്.പി അതുൽ എന്നിവർക്കാണു ജാമ്യം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക