വിവാദങ്ങളില്‍ മുങ്ങിത്താണ ഭരണം അവസാനിപ്പിച്ച് അമേരിക്കയുടെ ശതകോടീശ്വരന്‍ പ്രസിഡന്റ് മടങ്ങി. തന്റേത് സാധാരണ സര്ക്കാരായിരുന്നില്ലെന്ന് സൈനികരെ അഭിസംബോധന ചെയ്ത ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പുതിയ സര്‍ക്കാരിന് ആശംകളറിയിച്ച അദ്ദേഹം രാജ്യത്തിന്റെ അടിത്തറ ശക്തമാക്കിയാണ് ഭരണം കൈമാറുന്നതെന്നും അവകാശപ്പെട്ടു. 152 വര്‍ഷത്തിന് ശേഷമാണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് കാക്കാതെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് വാഷിങ്ടണ്‍ വിടുന്നത്.
വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ നിന്ന് ഡോണള്‍ഡ് ട്രംപും ഭാര്യയുമായി നിന്ന് മറീന്‍ വണ്‍ പറന്നുയര്‍ന്നപ്പോള്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ ജനാധിപത്യരാജ്യം ആശ്വാസത്തോടെയാവണം നോക്കിക്കണ്ടത്. രാജ്യത്തിന്റെ വര്‍ത്തമാനകാല ചരിത്രത്തിലെ നിരവധി കറുത്ത പാടുകള്‍ കൂടിയാണ് പറന്നകന്നത്. പ്രാദേശികസമയം എട്ടേകാലിന് ആന്‍ഡ്രൂസ് എയര്‍ ബേസില്‍ സ്ഥാനമൊഴിയുന്ന സര്വസൈന്യാധിപന് സേനയുടെ ഗണ്‍ സല്യൂട്ട്.
പതിവില്‍ നിന്ന് വിരുദ്ധമായി പക്വത നിറഞ്ഞ അവസാനവാക്കുകളുമായി ട്രംപ്. പുതിയ ഭരണകൂടത്തിന് വിജയാശംസകള്‍, മികച്ച ഭരണത്തിനുള്ള അടിത്തറ ഞങ്ങള്‍ ഇട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചെന്ന് അവകാശപ്പെട്ട അദ്ദേഹം വളരെവേഗത്തില്‍ കോവിഡ് വാക്സീന് വികസിപ്പിച്ചതും നികുതി പരിഷ്ക്കാരങ്ങളും തന്റെ നേട്ടമായി എടുത്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക