ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ മലയാളക്കരയുടെ പച്ചപ്പും ഗ്രാമക്കാഴ്ചകളുമൊരുക്കി കേരളവും അണിനിരക്കും. വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ നിശ്ചലദൃശ്യം.
രണ്ടുഭാഗങ്ങളായി തയ്യാറാക്കിയ ഫ്ളോട്ടിന്റെ മുൻഭാഗത്ത് തേങ്ങയുടെയും തൊണ്ടിന്റെയും ചകിരിയുടെയും പശ്ചാത്തലത്തിൽ കേരളത്തിലെ പരമ്പരാഗത കയർനിർമാണ ഉപകരണമായ റാട്ടും കയർപിരിക്കുന്ന ഗ്രാമീണസ്ത്രീകളെയുമാണ് ചിത്രീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ കായൽപ്രദേശങ്ങളിൽ കാണപ്പെടുന്ന മണൽത്തിട്ടയും കായലിലേക്ക് ചാഞ്ഞുനിൽക്കുന്ന, പ്രവർത്തിക്കുന്ന ചീനവലയും കരയിൽ കായ്ച്ചു നിൽക്കുന്ന തെങ്ങുകളുമാണ് പശ്ചാത്തലം.
മണൽത്തിട്ടയിൽ പ്രതീകാത്മകമായി ഉയർന്നുനിൽക്കുന്ന കരിക്കുമാതൃകയുടെ ചാരെ തൊണ്ടുതല്ലുന്ന സ്ത്രീകളും വശങ്ങളിൽ വിവിധ പാകത്തിലുള്ള തേങ്ങകളും ഫ്ളോട്ടിന്റെ ദൃശ്യചാരുത കൂട്ടുന്നു. കേരളത്തിന്റെ നാടോടിവിജ്ഞാനീയത്തിൽ ഏറെ പ്രാധാന്യമുള്ള തെയ്യവും ദൃശ്യത്തിനു മിഴിവേകും.
തെങ്ങും കയറും കുരുത്തോല, വസ്ത്രമായും അലങ്കാരമായും മാറുന്ന തെയ്യവുമെല്ലാം കേരളത്തിന്റെ സാംസ്കാരികപാരമ്പര്യവുമായി എങ്ങനെ ഇഴചേർന്നിരിക്കുന്നു എന്നുപഠിപ്പിക്കുകകൂടിയാണ് കേരളം. മണ്ണൊലിപ്പു തടയുന്നതിന് കയർ ഭൂവസ്ത്രം വിരിച്ച രീതിയിലാണ് ടാബ്ലോയുടെ പിൻവശത്തെ ഭൂഭാഗം.
നിശ്ചലദൃശ്യത്തിന് 12 കലാകാരന്മാർ ദൃശ്യ-നാട്യ-വാദ്യവിരുന്നൊരുക്കും. വടക്കേ മലബാറിൽ നിന്നുള്ള അഞ്ചു തെയ്യം കലാകാരൻമാരും കൂടെ വാദ്യകലാകാരന്മാരായ വി.വി. മധുസൂദനൻ(കണ്ണൂർ), സന്തോഷ് കൈലാസ് (ബഹ്റൈൻ), കവിയൂർ പ്രകാശ്, പൂഞ്ഞാർ സന്ദീപ്, കൃഷ്ണലാൽ, ഗിരീഷ് മനോഹർ എന്നിവർ ടാബ്ലോയ്ക്ക് വാദ്യമൊരുക്കും. കൊച്ചിയിൽ നിന്നുവന്ന യഥാർഥ ചീനവലക്കാരൻ കെ.എം. കുസുമനുമാണ് കേരള ഫ്ളോട്ടിൽ ചലിക്കുന്ന ചീനവല പ്രവർത്തിപ്പിക്കും.
വിഖ്യാത സംഗീതസംവിധായകൻ ശ്രീവത്സൻ ജെ. മേനോൻ ഒരുക്കിയതാണ് പശ്ചാത്തലഗീതം. കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസിനാണ് ഫ്ളോട്ടിന്റെ മേൽനോട്ടച്ചുമതല
പ്രതികരിക്കാൻ ഇവിടെ എഴുതുക