കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽവേയ്ക്ക് എന്തു കിട്ടുമെന്നാണു കേരളം ഉറ്റുനോക്കുന്നത്. റെയിൽവേ ബജറ്റ് പൊതു ബജറ്റിൽ ലയിപ്പിച്ചതോടെ പദ്ധതികൾ തിരിച്ചുള്ള കണക്ക് ഇല്ലെങ്കിലും പ്രധാന പ്രഖ്യാപനങ്ങൾ ഓരോ സംസ്ഥാനത്തിനു ലഭിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ദിശാസൂചകങ്ങളാണ്.
റെയിൽവേ വികസന രംഗത്തു അടിസ്ഥാന സൗകര്യ വികസനത്തിനു മുൻഗണന എന്ന നയമാണു എൻഡിഎ സർക്കാർ തുടക്കം മുതൽ പിന്തുടരുന്നത്. ഒരേ സമയം ഒട്ടേറെ പദ്ധതികൾക്കു പണം അനുവദിച്ചു ഒന്നും തീർക്കാൻ കഴിയാത്തതിലും നല്ലതു പൂർത്തിയാകുന്ന പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതാണെന്ന സമീപനമാണു സുരേഷ് പ്രഭുവും പിന്നീടു വന്ന പിയൂഷ് ഗോയലും സ്വീകരിച്ചിരിക്കുന്നത്.
കൂടുതൽ ഹൈസ്പീഡ് ട്രെയിൻ ശൃംഖലകൾ, ചരക്ക് ഇടനാഴികൾ, വൈദ്യുതീകരണം വേഗത്തിലാക്കാൻ കൂടുതൽ നിക്ഷേപം, ട്രെയിൻ സെറ്റുകൾ, പാത ഇരട്ടിപ്പിക്കലുകൾ, സിഗ്നൽ നവീകരണം എന്നിവയ്ക്കു പ്രാധാന്യം ലഭിക്കുമെന്നാണു പ്രതീക്ഷ. കേരളത്തിനു കേന്ദ്ര സഹായം വേണ്ട പദ്ധതികളും അവയുടെ ഇപ്പോഴത്തെ അവസ്ഥയും. ജോയിന്റ് വെഞ്ച്വർ പദ്ധതികളായ തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത, തലശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻഗുഡ് പദ്ധതികളുടെ ഡിപിആറിനു അംഗീകാരം ലഭിക്കുന്ന മുറയ്ക്കാകും ബജറ്റിൽ ഇടം നേടുക. സെമി ഹൈസ്പീഡ് പദ്ധതിയുടെ ഡിപിആർ മാത്രമാണു റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക