തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതല്‍ നിലവില്‍ വരും. വിതരണക്കാര്‍ ബെവ്കോക്ക് നല്കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ ഏഴ് ശതമാനമാണ് വര്‍ദ്ധിക്കുന്നത്. ഏറ്റവും വില കുറഞ്ഞതും കൂടുതല്‍ വില്‍പ്പനയുമുള്ള 420 രൂപയുടെ ജവാന് റം ഫുള്‍ ബോട്ടിലിന് ഇന്ന് മുതല്‍ 450 രൂപ നല്‍കണം.
ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവര്‍ദ്ധിപ്പിച്ചു. വി.എസ്.ഒ.പി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയര്‍ത്തിയപ്പോള്‍ 950 രൂപയുടെ ഒരു ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. ഒന്നര ലിറ്ററിന്റെയും രണ്ടേകാല്‍ ലിറ്ററിന്റെയും ബ്രാന്‍ഡി ഉടന്‍ വില്‍പ്പനക്കെത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില.
മദ്യത്തിന് 40 രൂപ വില കൂടുമ്പോള്‍ സര്‍ക്കാരിന് 35 രൂപയും ബെവ്കോക്ക് ഒരു രൂപയും കമ്പനിക്ക് നാല് രൂപയുമാണ് ലഭിക്കുന്നത്. വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് വര്‍ഷം 1000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിന്ന് മദ്യം ഘട്ടംഘട്ടമായി ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇനി ചില്ലുകുപ്പികളിലായിരിക്കും മദ്യം ലഭിക്കുക. ഒരു ലിറ്ററില്‍ കൂടുതലുള്ള മദ്യക്കുപ്പികള്‍ ഇനി ബെവ്കോയും വില്‍ക്കും. രണ്ടേകാല്‍ ലിറ്ററിന്റേയും ഒന്നര ലിറ്ററിന്റേയും ബോട്ടിലുകളാണ് പുതിയതായി വില്‍പ്പനക്കെത്തുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബെവ്കോയുടെ മദ്യവില്‍പ്പനയില്‍ ഇത്തവണ കാര്യമായ ഇടിവുണ്ടായി. ഇതോടെയാണ് മാറ്റത്തിന് ബെവ്കോ ആലോചിച്ചത്. കോവിഡ് കാലത്ത് കൊണ്ടുവന്ന ബെവ് ക്യൂ ആപ്പ് പിന്‍വലിച്ചുകഴിഞ്ഞു. ബാറുകളില്‍ പാഴ്സല്‍ വില്‍പ്പന അവസാനിപ്പിച്ചു. വിതരണക്കാര്‍ക്ക് ഇത് സംബന്ധിച്ച കത്ത് ബെവ്കോ നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക