ഇറ്റലിയിൽ നിന്ന് യു കെയിലേക്ക് ഇറക്കുമതി ചെയ്യാ൯ ശ്രമിച്ച ഒന്നരക്കോടി തേനീച്ചക്കുഞ്ഞുങ്ങളെ പിടിച്ച് കത്തിച്ചു കളയുമെന്ന് ബ്രിട്ടീഷ് അധികൃതരുടെ ഭീഷണി. ബ്രക്സിറ്റാനന്തര നിയമനുസാരിച്ചാണ് നടപടിയെന്ന് വിശദീകരണം. കർഷകർക്ക് പരാഗണം ചെയ്യിപ്പിക്കാ൯ വേണ്ടി ഇറ്റലിയിൽ നിന്ന് തേനീച്ചക്കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യാ൯ ശ്രമിച്ച പാട്രിക് മെർഫറ്റ് എന്ന ബിസിനസുകാരനോടാണ് യു കെ അധികൃതരുടെ ഭീഷണി. ബ്രക്സിറ്റിനു ശേഷമുള്ള നിയമമനുസരിച്ച് യുകെയിലേക്ക് തേനീച്ച ഇറക്കുമതി ചെയ്യാ൯ പാടില്ല.
ബ്രക്സിറ്റ് പരിവർത്തന കാലയളവിനു ശേഷം ഗ്രേറ്റ് ബ്രിട്ടനിലേക്ക് തേനീച്ച റാണിയെ മാത്രമേ ഇറക്കുമതി ചെയ്യാ൯ അനുമതിയുള്ളൂ. അതേസമയം, വടക്ക൯ അയർലൻഡ് വഴി ഇവ ഇറക്കുമതി അനുവദനീയമാണോ എന്ന വിഷയത്തിൽ നിയമ പോരാട്ടം നടന്നു കൊണ്ടിരിക്കുകയാണ്. തേനീച്ച വളർത്തലിൽ വളരെ തൽപരനായ മെർഫറ്റ് കഴിഞ്ഞ ഇരുപതു വർഷമായി മറ്റു രാജ്യങ്ങളിൽ നിന്ന് തേനീച്ചകളെ കൊണ്ടുവരുന്ന ബിസിനസ് ചെയ്തു കൊണ്ടിരിക്കുന്നയാളാണ്.
കാന്റബറിയിലെ ബീ എക്യുപ്മെന്റ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ അദ്ദേഹം എല്ലാ വർഷവും ഇറ്റലിൽ നിന്ന് വ൯ തോതിൽ തേനീച്ചക്കുഞ്ഞുകളെ ഇറക്കുമതി ചെയ്യാറുണ്ട്. നേരിയ ചൂടുള്ള കാലാവസ്ഥയായതിനാൽ ഇറ്റലിയിലെ തേനീച്ചകൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതൽ മികവുറ്റതാണത്രേ.
പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ നടപടി മറികടക്കാ൯ വടക്ക൯ അയർലൻഡ് വഴി ബ്രിട്ടനിലേക്ക് തേനീച്ചകളെ ഇറക്കുമതി ചെയ്യാനുള്ള വഴി ആലോചിക്കുകായിരുന്നു മെർഫറ്റ്. ഈ സാഹചര്യത്തിലാണ് പുതിയ ഭീഷണിയുമായി അധികൃതർ എത്തിയത്. ബ്രിട്ടന്റെ പുതിയ നിയമം മെർഫിറ്റിനെ പോലെയുള്ള ചെറുകിട കച്ചവടക്കാർക്കുണ്ടാക്കാ൯ പോകുന്ന തിരിച്ചടി ചെറുതല്ല. ബ്രെക്സിറ്റു വഴി സ്വന്തം കാലിൽ നിൽക്കാ൯ ശ്രമിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം പുതിയ തേനീച്ച ഇറക്കുമതി നിരോധന നിയമം വലിയ മണ്ടത്തരമാണെന്ന് അദ്ദേഹം പറയുന്നു.
പുതിയ നിയമത്തിന് പിന്നിലെ യുക്തി ആരാഞ്ഞ് അദ്ദേഹം അധികൃതർക്ക് കത്തെഴുതിയെങ്കിലും മൗനമായിരുന്നു മറുപടി.
എന്നാൽ, തേനീച്ച ഇറക്കുമതി വിഷയത്തെ കുറിച്ച് ബോധവാന്മാരാണെന്നും ഉടനെ തന്നെ ഈ വിഷയത്തിൽ ഒരു പരിഹാരം പ്രതീക്ഷിക്കാമെന്നും യു കെയിലെ പരിസ്ഥിതി, ഭക്ഷണം, ഗ്രാമ വികസന വകുപ്പ് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക