തിരുവനന്തപുരം: ശബരിമല വിധി മറികടക്കാന്‍ കോണ്‍ഗ്രസ് നിയമനിര്‍മാണം നടത്തുമെന്ന് പറയുന്നത് ആളെ പറ്റിക്കാന്‍ വേണ്ടിയാണെന്ന് മന്ത്രി എം.എം മണി. ഇവന്മാര് എന്നും ഇങ്ങിനെയല്ലേ, ശബരിമല വിഷയം സ്വബോധം ഉള്ളവരാരും ഇപ്പോള്‍ പറയില്ല. ജനങ്ങളെ കബളിപ്പിച്ച് നാല് വോട്ട് തട്ടാനുള്ള ശ്രമമാണിതെന്നും മന്ത്രി ആരോപിച്ചു.
‘വിധി സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്. അതിനെതിരെ നിയമം കൊണ്ടുവരുക എന്ന് പറഞ്ഞാല്‍ ബഡായീന്ന് അല്ലാതെ എന്ത് പറയാന്‍. തലയ്ക്ക് വട്ടുപിടിച്ചോരല്ലാതെ, ചെന്നിത്തലയെ പോലുള്ളവര്ക്കല്ലാതെ ഇതൊന്നും പറയാന്‍ കൊള്ളുകേല. സുപ്രീംകോടതി എന്താണോ പറയുന്നത് ആ കാര്യം നടപ്പിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും യോഗംവിളിച്ച് നിലപാട് എടുക്കും. അതല്ലേ ശരി’യെന്നും മന്ത്രി എം.എം മണി ചോദിച്ചു.
ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിരിക്കുകയാണ്. വിഷയം കോടതിയുടെ മുന്നില്‍ ഇരിക്കുന്നതിനാല്‍ പ്രതികരണം നടത്തേണ്ടെന്നാണ് സി.പി.എം നിലപാട്. യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറ്റികൊടുത്തത് കൊണ്ടാണ് സുപ്രീംകോടതി യുവതീപ്രവേശന വിധി പുറപ്പെടുവിച്ചതെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു. സത്യവാങ്മൂലം മാറ്റിനല്‍കുമോ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെ വെല്ലുവിളിച്ചിരിക്കുകയാണ്.
2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 19 സീറ്റ് നേടി ചരിത്രവിജയം നേടിയതും എല്‍.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തി വീണതും ശബരിമല വിധി പിണറായി സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയത് കൊണ്ടാണ്.
അതുകൊണ്ട് ശബരിമല തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്ന് ഇരുമുന്നണികള്‍ക്കും അറിയാം. ആളിക്കത്തിക്കാന്‍ യു.ഡി.എഫും അനങ്ങാതിരിക്കാന്‍ എല്‍.ഡി.എഫും ആവുന്ന ശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക