ജനവിരുദ്ധ നയങ്ങൾ തുടരുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരു വാക്കുരിയാടാതെ, കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവിച്ചു.
ബിജെപി സർക്കാരിന് എതിരായ യഥാർത്ഥ ബദൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. അത്തരം ബദൽ നയങ്ങൾ സ്വീകരിച്ചുകൊണ്ടു ജനപക്ഷത്തുനിന്നും പ്രവർത്തിക്കാനാണ് എൽഡിഎഫ് പരിശ്രമിക്കുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാകും മുഖ്യ ചർച്ചാവിഷയം ആവുകയെന്നും ടി വി സ്മാരകത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കാനം പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ വെല്ലുവിളികളെ നേരിട്ടാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ എൽഡിഎഫ് നേരിട്ടത്. കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടാനും കഴിഞ്ഞു. കേരളത്തിന്റെ വോട്ടു ശരാശരിയിൽ 41 ശതമാനം വോട്ടുനേടിയ എൽഡിഎഫ് തന്നെയാണ് മുന്നിൽ. യുഡിഎഫിനും ബിജെപിക്കും ലഭിച്ചത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞടുപ്പിൽ ലഭിച്ചതിനേക്കാൾ കുറവാണ്. ഓരോ പ്രദേശത്തും ലഭിച്ച വോട്ടുകൾ പരിശോധിച്ച് മുന്നോട്ടുപോകാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും തീരുമാനിച്ചത്. ഇപ്പോൾ ഗൗരവമുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനുപകരം പൈങ്കിളി കഥകൾ പ്രചരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നികുതി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നു സംസ്ഥാനങ്ങൾക്കുള്ള നികുതി നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാൻ എൽഡിഎഫ് അല്ലാതെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നോട്ടുവരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക