ചെന്നൈ ടെസ്റ്റില്‍ ആധിപത്യം ഉറപ്പിച്ച് ഇന്ത്യ. രണ്ടാം ദിനം മല്‍സരം അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ ലീഡ് 249 റണ്‍സായി. 329 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 134ന് പുറത്തായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രണ്ടാം ദിനം വീണത് പതിനഞ്ച് വിക്കറ്റുകളാണ്. ചെന്നൈയില്‍ നാലാം തവണയാണ് അശ്വിന് അഞ്ചുവിക്കറ്റ് നേടുന്നത്. ചെപ്പോക്കിലെ പിച്ചില്‍ ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തിയത് ചെന്നൈയ്ക്കാരന് അശ്വിന്. 43 റണ്‍സിന് അഞ്ചുവിക്കറ്റ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സ്റ്റേഡിയത്തില്‍ ഇരട്ടസെഞ്ചുറി നേടിയ റൂട്ട് ആറുറണ്സില് വീണു.
18 റണ്‍സില്‍ സ്റ്റോക്സ് പുറത്ത്. ടെസ്റ്റില്‍ സ്റ്റോക്സിനെ അശ്വിന് വീഴ്ത്തുന്നത് ഒന്‍പതാം തവണ. 52 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല. 100 കടത്തിയത് 42 റണ്‍സുമായി പുറത്താകാതെ നിന്ന് ബെന്‍ ഫോക്സ്. ഇഷാന്ത് ശര്‍മ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി. കുല്‍ദീപ് യാദവിന് വിക്കറ്റ് കിട്ടിയില്ല. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഒരുവിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്‍ പുറത്തായി. നാളെ 25 റണ്‍സുമായി രോഹിത് ശര്‍മയും ഏഴുറണ്‍സുമായി ചേതേശ്വര്‍ പൂജാരയും ബാറ്റിങ് പുനരാരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക