ലൗ ജിഹാദ് പോലുള്ള കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളമെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. ലവ് ജിഹാദ് എന്നൊന്നില്ലെന്നും സംഘപരിവാറിന്റെ പ്രചരണായുധമാണെന്നും വിജയരാഘവന് പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിജയരാഘവന് രൂക്ഷമായി വിമര്‍ശിച്ചു. യോഗിയുടെ ഉത്തര്‍പ്രദേശ് എന്ന് പറഞ്ഞാല്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അരക്ഷിതരായി കഴിയുന്ന സംസ്ഥാനമാണെന്നും കേരളത്തില്‍ ഇതൊന്നും പറ്റില്ലെന്ന് ബിജെപി നേതാക്കള്‍ യോഗിയോട് സമയം കിട്ടുമ്പോള്‍ പറഞ്ഞുകൊടുക്കണമെന്നും വിജയരാഘവന് പറഞ്ഞു.
‘ലൗ ജിഹാദ് എന്ന പ്രയോഗം രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വിശേഷിച്ച് മുസ്ലീം മത വിഭാഗത്തെ വേട്ടയാടാനും അക്രമിക്കാനുമാണ് പ്രചരിപ്പിക്കുന്നത്. ദുര്‍വിനിയോഗം ചെയ്യുന്നത്. ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ല, അത് കെട്ടിച്ചമച്ചതാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൗ ജിഹാദ് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണ്. അത് തടയാന്‍ എന്നപേരില്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമനിര്‍മ്മാണം നടത്തി. ഇത്തരം കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സ്ഥലമല്ല കേരളം എന്ന മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വഭേദഗതി നിയമത്തിലും മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ സാമ്പത്തിക നയങ്ങളിലെ വൈകല്യം ജനങ്ങള്‍ അനുഭവിക്കുകയാണ്. പെട്രോള്‍ വില 100 കവിഞ്ഞു. നോട്ട് നിരോധനം, ജിഎസ്ടി നടപ്പിലാക്കുന്നത് ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തി.
ചരിത്രത്തിലിതുവരെ ഇല്ലാത്ത തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യ അനുഭവിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷങ്ങളെകുറിച്ച് സംസാരിക്കാതെയാണ് ബിജെപി നേതാക്കള്‍ ലൗജിഹാദ് പോലുള്ള ഇല്ലാത്ത കാര്യങ്ങളെകുറിച്ച് സംസാരിക്കുന്നത്.
യോഗിയുടെ ഉത്തര്‍പ്രദേശ് എന്ന് പറഞ്ഞാല്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അരക്ഷിതരായി കഴിയുന്ന സംസ്ഥാനമാണ്. പശുവിന്റെ പേരില്‍ ദളിതരെ ആക്രമിക്കുക മുസ്ലീം ജനവിഭാഗങ്ങളെ പരസ്യമായി തെരുവിലിട്ട് തല്ലി കൊല്ലുക. അതൊന്നും കേരളത്തില്‍ പറ്റില്ലെന്ന് ഒഴിവുള്ളപ്പോള്‍ ബിജെപി നേതാക്കള്‍ യോഗിക്ക് പറഞ്ഞുകൊടുക്കണം’ വിജയരാഘവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക