മത്സ്യത്തൊഴിലളികളുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുടെ ഒരു കണികപോലും അവശേഷിക്കരുതെന്ന നിർബന്ധം ഉള്ളതുകൊണ്ടാണ് ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കിയത്. സർക്കാർ ചെയ്ത എന്തെങ്കിലും തെറ്റായ കാര്യമല്ല റദ്ദാക്കുന്നത്. തീർത്തും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവ് പൊതുമണ്ഡലത്തിൽ ഉന്നയിക്കുമ്പോൾ മത്സ്യത്തൊഴിലാളികളും പൊതുസമൂഹവും തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇടയുണ്ട്. അതുകൊണ്ടാണ് കെഎസ്ഐഡിസി എംഡിയോട് ധരണാപത്രം റദ്ദാക്കാൻ വ്യവസായമന്ത്രി നിർദേശം നൽകിയതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫ് സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ തകർക്കുമെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ ചില തിരുത്തലുകൾ അദ്ദേഹം പിന്നീട് വരുത്തി. അദ്ദേഹം മാറിമാറി ഉന്നയിച്ച ഓരോ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കോർപ്പറേറ്റുകൾ ഉൾപ്പെടെയുള്ള ഒരുവിധ കോർപ്പറേറ്റുകളെയും അനുവദിക്കില്ലെന്നു തന്നെയാണ് സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് നയം. ആ നിലയ്ക്ക് കെഎസ്ഐഡിസി എംഡി ഒപ്പിട്ട ധാരണാപത്രം ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നൽകുന്ന ഒന്നല്ല. സർക്കാർ നയങ്ങൾക്കനുസൃതമായ പിന്തുണയും സഹകരണവുമാണ് ധാരണാപത്രത്തിൽ വാഗ്ദാനം ചെയ്യുന്നത്. സർക്കാർ നയങ്ങൾക്കു വിരുദ്ധമായ ഒരു കാര്യത്തിന് ഈ പിന്തുണ ലഭ്യമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക