വിവാഹമോചന സമയത്ത് താന്‍ കടന്നുപോയ പ്രശ്നങ്ങളെ കുറിച്ച് മനസ്സ് തുറന്ന് നടി അമല പോള്‍. താന്‍ വേര്‍പിരിയലിലൂടെ കടന്നു പോയപ്പോള്‍ തന്നെ പിന്തുണയ്ക്കാനായി ആരും വന്നതായി ഓര്‍മ്മയില്ല എന്നാണ് അമല പറയുന്നത്. ‘പിറ്റ കതലു’ എന്ന തെലുങ്ക് ആന്തോളജിയില്‍ മീര എന്ന ചിത്രത്തില്‍ വേഷമിടുകയാണ് അമല.
മീരയിലെ കഥാപാത്രത്തെ കുറിച്ച് ഒരു മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് തന്റെ വിവാഹമോചനത്തെ കുറിച്ചും അമല മനസ്സ് തുറന്നത്. യഥാര്‍ത്ഥ ലോകത്തിന്റെ പ്രതിഫലനമാണ് മീര എന്ന ചിത്രം. താന്‍ വേര്‍പിരിയലിലൂടെ കടന്നുപോയപ്പോള്‍, പിന്തുണയ്ക്കാന്‍ ആരും വന്നതായി ഓര്‍മ്മയില്ല. എല്ലാവരും തന്നില്‍ ഭയം വളര്‍ത്താന്‍ ശ്രമിച്ചു. ഒരു പെണ്‍കുട്ടി മാത്രമാണെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തി.
വിജയിച്ച അഭിനേതാവായിട്ട് കൂടി ഒരു പുരുഷന് ഒപ്പം ഇല്ലെങ്കില്‍ താന്‍ ഭയപ്പെടണമെന്ന് അവര്‍ പറഞ്ഞു. തന്റെ കരിയര്‍ താളം തെറ്റുമെന്നും സമൂഹം പുച്ഛിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്കി. ആരും തന്റെ സന്തോഷമോ മാനസിക ആരോഗ്യമോ മുഖവിലയ്ക്ക് എടുത്തില്ല, അതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതുമില്ല എന്നാണ് അമല പറയുന്നത്.
ആ ഉപദേശങ്ങളും താക്കീതും കേട്ട് എല്ലാവരെയും പോലെ ജീവിതത്തില്‍ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടുപോവാന്‍ തയ്യാറായിരുന്നില്ല. മോശമായ ഒരു ബന്ധത്തിനോട് സമരസപ്പെട്ടു പോവാന്‍ മറ്റൊരു സ്ത്രീയ്ക്ക് മുന്നില്‍ ഉദാഹരണമായി തന്റെ പേര് വരരുതെന്ന് ആഗ്രഹിച്ചു എന്നാണ് താരം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക