മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ. പേസ്റ്റ് രൂപത്തിലാക്കിയാണ് ബിന്ദു സ്വർണ്ണം എത്തിച്ചതെന്നാണ് സൂചന. തിരുവല്ല സ്വദേശി ബിനോ വർഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരാണ് പുതിയതായി അറസ്റ്റിലായത്. ഇവർ ഇന്നലെ തന്നെ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇവരുൾപ്പെടുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്. പല തവണ ബിന്ദു സ്വർണ്ണം കടത്തിയിട്ടുണ്ട്. ഈ മാസം 19നാണ് ബിന്ദു അവസാനമായി സ്വർണ്ണം കടത്തിയത്. അന്ന് ബെൽറ്റിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വർണ്ണം കടത്തിയത്.
ഈ സ്വർണ്ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു ധാരണ. എന്നാൽ, ഇത് തെറ്റിച്ചതോടെയാണ് സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. സ്വർണ്ണക്കടത്ത് കേസ് ആയതിനാൽ കസ്റ്റംസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റംസ് ഇന്ന് മാന്നാറിലെത്തി തെളിവുകൾ ശേഖരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക