പ്രശസ്ത സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹന കൃഷ്ണൻ അന്തരിച്ചു. 74 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഏറെക്കാലം പ്രവാസ ജീവിതം നയിച്ച അദ്ദേഹം നാടകരംഗത്തു നിന്നാണ് സിനിമ മേഖലയിലെത്തുന്നത്.
സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പം മൂലം സിനിമാരംഗത്തെത്തിയ അദ്ദേഹം നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ,കാരുണ്യം, എന്ന ചിത്രത്തിൽ നടൻ മുരളി അവതരിപ്പിച്ച പ്രധാനാധ്യാപക കഥാപാത്രത്തിന്റെ ഹൃദയാലുവായ ചേട്ടൻ കഥാപാത്രത്തിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് മോഹൻലാൽ, ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘അയാൾ കഥ എഴുതുകയാണ്’ എന്ന ചിത്രത്തിലും പ്രാധാന്യമുള്ള കഥാപാത്രമായി അദ്ദേഹം വേഷമിട്ടു.പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും ഒട്ടനവധി വേഷങ്ങൾ കൈകാര്യം ചെയ്തു. പഠനകാലത്ത് കാലിക്കറ്റ് സർവകലാശാല കലോത്സവങ്ങളിൽ പലതവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രവാസകാലത്ത് അബുദാബി മലയാളി അസോസിയേഷനുമായി സഹകരിച്ച ധാരാളം നാടകങ്ങളിലും ശ്രദ്ധേയമായ ആവേശങ്ങൾ ചെയ്തിട്ടുണ്ട്.
‘അപ്പോത്തിക്കരി’ എന്ന മാധവ് രാംദാസ് സംവിധാനം ചെയ്ത ചിത്രത്തിലാണ്അദ്ദേഹം ഏറ്റവും ഒടുവിൽ വേഷമിട്ടത്. കഴിഞ്ഞ 10 വർഷമായി പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപികയായ ശോഭനയാണ് അദ്ദേഹത്തിന്റെ ഭാര്യ.
ഹരികൃഷ്ണൻ, അപർണ എന്നിവർ മക്കളും സമർജിത്ത്, ലക്ഷ്മി എന്നിവർ മരുമക്കളുമാണ്. ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്ത് പരേതനായ ജയപ്രകാശ് എന്നിവരാണ് സഹോദരങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക