സംസ്ഥാനത്ത് തുടര്‍ഭരണമെന്ന മാധ്യമങ്ങളുടെ സര്‍വേ പുറത്തു വന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശങ്കയിലെന്ന് ആരോഗ്യമന്ത്രി കെക ഷൈലജ.
സര്‍വേകളെ ഇടതുപക്ഷം കാര്യമായി എടുക്കുന്നില്ലെന്നും എന്നാല്‍ പ്രതിപക്ഷ നേതാവ് സര്‍വേകള്‍ക്കെതിരെ കേസ് കൊടുക്കുകയും ഭീഷണിപ്പെടുത്തുകയാണെന്നും കെകെ ഷൈലജ ആരോപിച്ചു. പാലാ നിയോജക മണ്ഡലത്തിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
‘കുറേ സര്‍വേകളൊക്കെ ഇറങ്ങിയിട്ടുണ്ട്. നമ്മളീ സര്‍വേകളിലൊന്നും വിശ്വസിക്കുന്നവരല്ല.സര്‍വേയില്‍ ഇടതുപക്ഷത്തിന് മുന്നേറ്റമെന്ന് കണ്ടപ്പോള്‍ നമ്മുടെ പ്രതിപക്ഷ നേതാവിന് ഭയങ്കര പ്രശ്നമായി.
കേസ് കൊടുത്തു. ഭീഷണിപ്പെടുത്തി. നമുക്ക് വേണ്ടിയൊന്നും ഒരു പിആര്‍ വര്‍ക്ക് മാധ്യമങ്ങള്‍ ഒരിക്കലും ചെയ്യാറില്ല. ഇടതുപക്ഷത്തെ ഇകഴ്ത്താന്‍ മാത്രമേ ശ്രമിക്കാറുള്ളൂ,’ കെകെ ഷൈലജ പറഞ്ഞു.
തുടര്‍ഭരണം സംബന്ധിച്ച മാധ്യമങ്ങളുടെ അഭിപ്രായ സര്‍വേകളെ വീണ്ടും തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രംഗത്തു വന്നിരുന്നു.
ഇത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന കിഫ്ബി സര്‍വേയാണെന്നും മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വന്‍തുകയുടെ പരസ്യം നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സര്‍വേനടത്തി ഭരണ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ആപല്‍ക്കരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക