വിളപ്പിൽശാല : മണിക്കൂറുകൾക്കകം അര ഡസൻ മോഷണങ്ങൾ നടത്തിയ ഒട്ടേറെ കവർച്ച കേസുകളിലെ പ്രതിയായ യുവാവ് പിടിയിൽ. കൊറ്റാമം ഷഹാന മൻസിലിൽ റംഷാദ് (20), മോഷണ സാധനങ്ങൾ വിൽക്കാൻ സഹായിച്ച മാതാവ് റഹ്മത്ത് (49) എന്നിവരാണ് അറസ്റ്റിലായത്.
മോഷ്ടിച്ച കാർ, ബൈക്ക് തുടങ്ങിയവയിൽ എത്തി ഞൊടിയിടയിൽ മോഷണങ്ങൾ നടത്തി കടക്കുന്നതാണ് പ്രതിയുടെ രീതി. 22ന് രാവിലെ 5.40ന് വെള്ളനാട് കുളക്കോട്ട് യോഗ ക്ലാസിൽ പങ്കെടുക്കാൻ നടന്ന് പോകുകയായിരുന്ന യുവതിയെ കാറിലെത്തിയ റംഷാദ് വെട്ടുകത്തി കാട്ടി മൊബൈൽ ഫോൺ പിടിച്ചു പറിച്ചു.
സംഭവശേഷം വിളപ്പിൽശാല റോഡിലേക്ക് കടന്ന് വഴിയാത്രക്കാരായ രണ്ട് സ്ത്രീകളുടെ മാല പൊട്ടിച്ച് കാറിൽ തന്നെ രക്ഷപ്പെട്ടു.
മോഷണത്തിന് ഉപയോഗിച്ച കാർ തിരുവല്ലത്ത് ഉപേക്ഷിച്ച ശേഷം മറ്റൊരു കാർ മോഷ്ടിച്ച് പിരായുംമൂടിന് സമീപം എത്തി. പാലത്തിന് സമീപം കാർ നിർത്തിയ ശേഷം അവിടെ കണ്ട ഒരു ബൈക്ക് കവർന്ന് വീട്ടിലെത്തി. 22ന് വൈകിട്ട് ഇതേ ബൈക്കിൽ ഉദിയൻകുളങ്ങരയിൽ എത്തി റോഡ് വശത്ത് പാർക്ക് ചെയ്ത ശേഷം സമീപത്ത് കണ്ട തുണിക്കട ഉടമയുടെ ബൈക്കുമായി കടന്നു.
സുഹൃത്തുമൊത്ത് ബൈക്കിൽ സഞ്ചരിക്കുമ്പോൾ ചാരോട്ടുകോണം ജംക്ഷനിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റംഷാദിന്റെ കൈക്ക് പരുക്കേറ്റു.
ഒാട്ടോയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തി പേര് മാറ്റി പറഞ്ഞ് പ്ലാസ്റ്റർ ഇട്ട ശേഷം വീട്ടിൽ വിശ്രമിക്കവേ ആണ് പിടിയിലായത്. ഒരു മാസത്തിനിടയിൽ ജില്ലയിലെ എട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നാല് കാർ, നാല് ബൈക്ക്, ഒട്ടേറെ സ്ത്രീകളുടെ മാല തുടങ്ങിയവ കവർന്നിട്ടുണ്ട്.
മോഷണ മുതൽ വിൽപന നടത്തുന്നത് മാതാവ് റഹ്മത്ത് ആണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മോഷ്ടിച്ച സ്വർണാഭരണങ്ങൾ റഹ്മത്ത് നെയ്യാറ്റിൻകരയിലെ ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്നു.
ഇവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എസ്ഐമാരായ ആർ.ഷിബു, പോൾവിൻ, സിപിഒമാരായ അജിത്ത്, പ്രവീൺആനന്ദ്, അനീഷ് എന്നിവരടങ്ങുന്ന സംഘം ആണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക