പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരായ പ്രകടനത്തിനിടെ ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചതിനെ തുടര്‍ന്ന് നാല് പേര് കൊല്ലപ്പെട്ടുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
”പൊലീസ് സ്റ്റേഷനില്‍ പ്രവേശിച്ച് വ്യാപകമായ നാശനഷ്ടങ്ങള്‍ നടത്തിയപ്പോള്‍ അവരെ പിരിച്ചുവിടാന്‍ ഞങ്ങള്‍ ടിയര്‍ഗാസും റബ്ബര്‍ ബുള്ളറ്റും പ്രയോഗിക്കേണ്ടി വന്നു, ”പോലീസ് ഉദ്യോഗസ്ഥന് റോയിട്ടേഴ്സിനോട് പറഞ്ഞു.
മോദിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ നിരവധി ആളുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റിയിരുന്നു.
സ്വേച്ഛാധിപതി മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ധാക്കയിലെ ദേശീയ പരേഡ് മൈതാനത്ത് ബംഗ്ലാദേശ് ദേശീയ ദിന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക