കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ചൂടുപിടിക്കുന്നതേ ഉള്ളൂ എങ്കിലും ആരു കേരളം ഭരിക്കണം എന്നു തീരുമാനിക്കുന്നതിനുള്ള വോട്ടുകൾ പെട്ടിയിൽ വീണു തുടങ്ങി. നേരിട്ട് ബൂത്തുകളിൽ പോയി വോട്ടു രേഖപ്പെടുത്താനാവാത്ത വോട്ടർമാർക്കുള്ള ആബ്സന്റീ വോട്ടുകളാണ് പോൾ ചെയ്തു തുടങ്ങിയത്. 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ് ബാധിതർ, നിരീക്ഷണത്തിലുള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരെയാണ് ആബ്സന്റീ വോട്ടേഴ്സായി കണക്കാക്കുന്നത്.
ഇന്നു രാവിലെ 10 മണി മുതൽ വോട്ടിങ് ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുവരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ഉദ്യോഗസ്ഥർ വീടുകളിലോ നിശ്ചിത കേന്ദ്രങ്ങളിലോ എത്തി വോട്ടു ചെയ്യിക്കും. പോസ്റ്റൽ വോട്ടുകളാണ് ചെയ്യിക്കുന്നത്. പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, പൊലീസ്, വിഡിയോഗ്രാഫർ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന സംഘമാണ് പോളിങ് ടീമിലുണ്ടാകുക. സാധാരണ പോളിങ് ബൂത്തുകളിലേതു പോലെ പൂർണമായും രഹസ്യ സ്വഭാവം നിലനിർത്തിയാണ് വോട്ടു ചെയ്യിക്കുന്നത്. പോളിങ് ഏജന്റുമാരെ ഏർപ്പാടാക്കാൻ വോട്ടർമാരുടെ പട്ടികയും വോട്ടിങ് നടക്കുന്ന സ്ഥലം, ദിവസം തുടങ്ങിയവയും സ്ഥാനാർഥികളെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.
ശരാശരി ഓരോ ജില്ലകളിലും 20,000നു മുകളിൽ ആബ്സന്റീ വോട്ടേഴ്സുണ്ടെന്നാണ് കണക്ക്. ഇതിനു പുറമേ അവശ്യ സർവീസ് ആബ്സന്റീ വോട്ടർമാർക്ക് നിശ്ചിത കേന്ദ്രങ്ങളിൽ ക്രമീകരിച്ചുള്ള പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിലെത്തി രാവിലെ അഞ്ചു മുതൽ വൈകിട്ട് അഞ്ചു വരെ വോട്ടു ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ വോട്ടു ചെയ്യാൻ പോളിങ് ബൂത്തുകളിൽ എത്താനാകാത്ത വോട്ടർമാർക്ക് വോട്ടു ചെയ്യുന്നതിനുള്ള ആബ്സന്റീ വോട്ടിങ് സംവിധാനം കഴിഞ്ഞ വർഷം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അവതരിപ്പിക്കുന്നത്. ഇത് തുടർന്നു വന്ന തിരഞ്ഞെടുപ്പുകളിലും നടപ്പാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക