കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്. നേരത്തെ ചില മണ്ഡലങ്ങളില്‍ ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ വലിയ തോതില്‍ വ്യാപിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന ധാരണ എന്നതിലുപരി കേരളം ഇപ്പോള്‍ ആര്‍ജിച്ചിരിക്കുന്ന നേട്ടങ്ങള്‍ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
യുഡിഎഫും ബിജെപിയും പരസ്പര ധാരണയിലാണ് ഇതേവരെ കാര്യങ്ങള്‍ നീക്കിയതെന്ന് ഇപ്പോഴത്തെ സംഭവഗതികള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കേരളത്തില്‍ ഇത്തരമൊരു ധാരണ വേണമെന്നും ഒരു തരത്തിലുള്ള അസ്വാരസ്യം തമ്മിലുണ്ടാകരുതെന്നും നേരത്തെ തന്നെ രണ്ട് നേതൃത്വങ്ങളും തീരുമാനിച്ചിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. അതിന്റെ ഒരു ഉദാഹരണം പൗരത്വ നിയമഭേദഗതിക്കെതിരെ യോജിച്ച് പ്രക്ഷോഭം നടത്താമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കോണ്‍ഗ്രസും യുഡിഎഫും തള്ളിയത് തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക