ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന് റോയല്‍സിനെ നയിക്കുന്ന മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ക്രിസ് മോറിസ്. സഞ്ജുവിനെ വെറുമൊരു യുവ നായകനായി മാത്രം കാണാനാവില്ലെന്നും ക്രിക്കറ്റിനെ ഏറെ ധാരണയോടെ സമീപിക്കുന്ന താരമാണെന്നും മോറിസ് പറഞ്ഞു.
‘സഞ്ജുവും ഞാനും തമ്മില്‍ നല്ല ബന്ധമാണുള്ളത്. അതൊരു ഭാഗ്യമായാണ് കരുതുന്നത്. തങ്ങള്‍ മുമ്പും ഒരേ ടീമില്‍ ഒപ്പം കളിച്ചിട്ടുണ്ട്. സഞ്ജു ഒരു വിക്കറ്റ് കീപ്പര്‍ കൂടിയാണ് എന്നുള്ളത് ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സഹായകമാവും. ഒരു വിക്കറ്റ് കീപ്പര്‍ കളിയെ കാണുന്ന രീതി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഇത് കളിയില്‍ അവര്‍ക്ക് വ്യതസ്ത തന്ത്രങ്ങള്‍ മെനയാനും സഹായിക്കുന്നു.’
‘സഞ്ജുവിനെ വെറുമൊരു യുവ നായകനായി മാത്രം കാണാനാവില്ല. ക്രിക്കറ്റിനെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഒരു കളിക്കാരനാണ് സഞ്ജു.
അദ്ദേഹത്തിന് കീഴില്‍ കളിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്. സഞ്ജുവിന് ആവശ്യമുള്ള സമയത്ത് എന്റെ മുഴുവന്‍ പിന്തുണയും ഉപദേശവും ഉണ്ടാകും. എന്റെ കഴിവിന്റെ പരമാവധി ടീമിനായി നല്‍കും’ മോറിസ് പറഞ്ഞു.
രാജസ്ഥാനൊപ്പവും ഡല്‍ഹിക്കൊപ്പവും ഒരുമിച്ചു കളിച്ചിട്ടുള്ള താരങ്ങളാണ് സഞ്ജുവും മോറിസും. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ താരമായിരുന്ന മോറിസിനെ മിനിലേലത്തില്‍ 16.25 കോടിയെന്ന റെക്കോഡ് തുകയ്ക്കാണ് രാജസ്ഥാന് ടീമിലെത്തിച്ചിരിക്കുന്നത്. ജോഫ്രാ അര്‍ച്ചര്‍ സീസണില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ മോറിസിന് ആ നഷ്ടം കൂടി നികത്തുന്ന പ്രകടനം പുറത്തെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക