തലയുയർത്തി നിൽക്കുന്ന സാക്ഷരതയും സുശക്തമായ ക്രമസമാധാന സംവിധാനവും ഉണ്ടായിട്ടും ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ കുഞ്ഞുങ്ങൾ സുരക്ഷിതരല്ലേ? ചോദ്യം ന്യായമെന്നു തെളിയിക്കുന്നതാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഏറ്റവും ഒടുവിൽ തയാറാക്കിയ റിപ്പോർട്ടിലെ കണക്കുകൾ.
ഇതു ചൂണ്ടിക്കാട്ടി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം പറയുന്നത് കേരളത്തിൽ 2017ൽ നിന്നു 2019ലേക്ക് എത്തുമ്പോൾ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിൽ 33 ശതമാനം വർധന രേഖപ്പെടുത്തിയെന്നാണ്. ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ പലപ്പോഴും നോട്ടപ്പുള്ളിയാകാറുള്ള ഉത്തർപ്രദേശ് (യുപി) ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ കാര്യത്തിൽ സുരക്ഷിത നിലയിലേക്കു മാറുമ്പോഴാണ് കേരളത്തിന്റെ അപകടകരമായ പോക്ക്.
ആരോഗ്യ സംവിധാനങ്ങളുടെ മുതൽ വിദ്യാഭ്യാസ സൗകര്യങ്ങളുടെ വരെ അളവുകോലിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന് അഭിമാനിക്കാവുന്ന കണക്കല്ല വനിത ശിശുക്ഷേമ മന്ത്രാലയം നൽകുന്നത്. യുപി ഉൾപ്പെടെ സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തിൽ കേസെണ്ണം കുറവെങ്കിലും കേസുകളുടെ നിരക്കിലെ വർധന ആശങ്ക നൽകേണ്ടതു തന്നെ.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടു 2017ൽ കേരളത്തിൽ റജിസ്റ്റർ ചെയ്തതു 3562 കേസുകൾ. തൊട്ടടുത്ത വർഷം ഇത് 4253 കേസുകളും 2019ൽ ഇത് 4754 കേസുകളുമായി വർധിച്ചു. റജിസ്റ്റർ ചെയ്യപ്പെടാതെ പോയ കേസുകൾ പിന്നെയും ഏറെ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക