പൂനെ: ഇരട്ട ജനിതക വ്യതിയാനം സംഭിച്ച കോവിഡ് വൈറസിനും കോവാക്സിന് ഫലപ്രദമാണെന്ന് ഐസിഎംആര്‍. ഭാരത് ബയോടെക് ആണ് കോവാക്സിന്റെ നിര്‍മാതാക്കള്‍.
“കോവാക്സിന് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനും ഫലപ്രദമാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. രണ്ടാം തരംഗത്തിന്റെ ആശങ്കകള്‍ കുറക്കാന്‍ ഈ വാര്‍ത്തക്ക് സാധിക്കുമെന്ന് കരുതുന്നു,” ഐസിഎംആറിന്റെ എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് വിഭാഗത്തിന്റെ ഹെഡ് ഡോക്ടര്‍ സമിരന്‍ പാണ്ഡ പറഞ്ഞു.
വിവിധ തരത്തിലുള്ള വ്യതിയാനങ്ങള്‍ സംഭിവിച്ച വൈറസുമായി കോവാക്സിന് പരീക്ഷിച്ചതായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള വൈറസിന് പുറമെ, ബ്രിട്ടണിലും, ബ്രസീലിലും, ദക്ഷിണാഫ്രിക്കയിലും കാണപ്പെട്ട വൈറസുകളിലും പരീക്ഷണം നടത്തിയിട്ടുണ്ട്.
പ്രസ്തുത വൈറസുകള്‍ക്കെതിരെ കോവാക്സിന് എത്രത്തോളം ഫലപ്രദമാണെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തെളിയിക്കുകയും ചെയ്തതായി ഐസിഎംആര്‍ അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കൂടുതലായുള്ളത് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനോടൊപ്പം സംസ്ഥാനങ്ങളില്‍ വാക്സീന് ക്ഷാമവും രൂക്ഷമാവുകയാണ്.
കോവാക്സിന് ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 70 കോടി ഡോസായി ഉയര്‍ത്തുമെന്നു ഭാരത് ബയോടെക് പ്രഖ്യാപിച്ചിരുന്നു. നിരവധി രാജ്യങ്ങളില്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി (എമര്‍ജന്‍സി യൂസ് ഓതറൈസേഷന്‍-ഇയുഎ) ലഭിച്ചു.
യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് 60 രാജ്യങ്ങളില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇയുഎയുടെ അടിസ്ഥാനത്തില്‍ രാജ്യാന്തര വിപണികള്‍ക്കുള്ള വിലയും സര്‍ക്കാരുകള്‍ക്കുള്ള വിതരണവും ഡോസിനു 15 മുതല്‍ 20 ഡോളര്‍ വരെ (1100 രൂപ മുതല്‍ 1500 രൂപ വരെ)യായി നിശ്ചയിച്ചതായും ഭാരത് ബയോടെക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക