ബെംഗളുരു: തെക്കന്‍ ബെംഗളൂരുവിലെ ഹോസപാല്യ ശ്മശാനം. മൃതദേഹങ്ങളുമായി തിങ്കളാഴ്ച വൈകീട്ട് ഊഴം കാത്തുനില്ക്കുന്ന ആംബുലന്‍സുകള്‍. ഇതിനിടയിലേക്കു വന്ന ജയില്‍ ആംബുലന്‍സ് വരിതെറ്റിച്ച് മുന്നോട്ടുനീങ്ങിയതു മറ്റ് ആംബുലന്‍സുകളിലെ ഡ്രൈവര്‍മാര്‍ തടസപ്പെടുത്തുന്നു.
ഈ ദിവസം, പ്രവര്‍ത്തനസമയമായ വൈകീട്ട് 5.30 വരെ 14 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. പിന്നെയും ആറ് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ ശ്മശാനകവാടത്തില്‍ കാത്തുകിടക്കുകയായിരുന്നു.
” രണ്ട് ഇന്സിനേറ്ററുകളിലായി, ആദ്യം വന്ന മൃതദേഹം ആദ്യം സംസ്കരിക്കുക എന്ന സമ്പ്രദായമാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഇന്നലെ 31 മൃതദേഹങ്ങള്‍ സംസ്കരിക്കേണ്ടതുണ്ടായിരുന്നു.
ഇന്നു പുലര്‍ച്ചെ രണ്ടുവരെ പ്രവര്‍ത്തിച്ച ശ്മശാനം അഞ്ചുമണിക്കു വീണ്ടും തുറന്നു. 2020 ഒക്ടോബര്‍ മുതല്‍ എല്ലാ ദിവസവും ഒന്നോ രണ്ടോ കോവിഡ് മൃതദേഹങ്ങളാണു സംസ്കാരത്തിനായി കൊണ്ടുവരുന്നതെങ്കില്‍ ഇപ്പോള്‍ സംഖ്യ രണ്ടക്കത്തിലാണ്,” ശ്മശാനത്തിലെ തൊഴിലാളി ചന്ദ്രകുമാര്‍ പറഞ്ഞു.
കോവിഡ് -19 മരണങ്ങളുടെ സംസ്കാരത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേകമായി നീക്കിവച്ച ബെംഗളുരുവിലെ ഏഴ് വൈദ്യുത ശ്മശാനങ്ങളിലൊന്നാണ് ഹോസപാല്യയിലേത്. ബെംഗളുരു സിറ്റി കോര്‍പറേഷന്റെ ഈ ശ്മശാശനങ്ങളില് കോവിഡ് സംസ്കാരം സൗജന്യമാണ്.
സംസ്കാരത്തിനായി ഏഴ്-എട്ട് മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടിവരുന്നതായി ഹോസപാല്യ ശ്മശാനത്തില്‍ ഊഴം കാത്തുനില്‍ക്കുകയായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ എസ് രുദ്രേഷ് പറഞ്ഞു. മൃതദേഹങ്ങള്‍ എത്തുന്നതു വര്‍ധിച്ചതോടെ അവ ക്രമത്തില്‍ സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്മശാനങ്ങള്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ബെംഗളൂരുവിലെ കോവിഡ് -19 കുതിച്ചുചാട്ടം 2020 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ തരംഗത്തിന്റെ ഉച്ചസ്ഥായിയിലെന്ന പോലെ ആരോഗ്യസംരക്ഷണ-അനുബന്ധ സംവിധാനങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്.
ആദ്യ തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന സമയമായ സെപ്റ്റംബറില്‍ ബെംഗളൂരുവില്‍ 10 ലക്ഷം പേരില്‍ 261 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നിപ്പോള്‍ 10 ലക്ഷത്തിന് 521 എന്ന നിരക്കിലാണു മരണം. സംസ്ഥാനനിരക്ക് 10 ലക്ഷത്തിന് 188 ആണ്.
തിങ്കളാഴ്ച, 97 കോവിഡ് മരണങ്ങളാണു ബെംഗളുരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 23നു കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതുവരെ, പ്രതിദിന മരണസംഖ്യ 10 മുതല്‍ 20 വരെയായിരുന്നു.
അതേസമയം, നഗരത്തിലെ അസുഖബാധിത മരണനിരക്ക് (അസുഖബാധിത മരണനിരക്ക് അല്ലെങ്കില്‍ സ്ഥിരീകരിച്ച കേസുകളുടെ ശതമാനമായി മരണങ്ങള്) കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ രണ്ടു ശതമാനത്തില്‍നിന്ന് ഏപ്രില്‍ 19-ന് ഒരു ശതമാനമായി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക