പാകിസ്ഥാനിലെ ചൈനീസ് അംബാസിഡര്‍ക്ക് ഇത് രണ്ടാം ജന്മം. ആഡംബര ഹോട്ടലില്‍ അംബസിഡറെ ലക്ഷ്യമിട്ട് നടന്ന സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റിലാണ് സ്ഫോടനമുണ്ടായത്.
ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കുള്ളതായി പാക്കിസ്ഥാന് മന്ത്രി ഷേയ്ക് റാഷിദ് അഹമ്മദ് പറഞ്ഞു. നടന്നത് ഭീകരാക്രമണം തന്നെയെന്ന് പാക്കിസ്ഥാന് ഭരണകൂടം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന് താലിബാന് ഏറ്റെടുത്തു. ക്വറ്റയിലെ സെറീന ഹോട്ടലില്‍ ഉണ്ടായിരുന്ന ചൈനീസ് അംബാസിഡര്‍ സ്ഫോടനം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തുനിന്ന് മാറിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചൈനീസ് അംബാസിഡര്‍ നോങ് റോങ്ങിന്റെ നേതൃത്വലുള്ള നാലംഗ സംഘമായിരുന്നു ഹോട്ടലില്‍ താമസിച്ചിരുന്നത്. ഹോട്ടലിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ സ്ഫോടനം നടക്കുകയും തീ ആ പ്രദേശത്താകെ ആളിപ്പടരുകയായിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് കൊണ്ടുവന്നശേഷമാകാം ആക്രമണം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.
ചൈനീസ് എംബസി സംഭവത്തില്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ഇറാന് കോണ്‍സുലേറ്റ്, ബലൂചിസ്ഥാന്‍ പാര്‍ലമെന്റ് മന്ദിരം തുടങ്ങിയവയും ഈ പ്രദേശത്ത് തന്നെ സ്ഥിതി ചെയ്യുന്നതിനാല്‍ ലക്ഷ്യം ചൈനീസ് അംബാസിഡര്‍ തന്നെയായിരുന്നോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. മുന്‍പും ചൈനീസ് സംഘങ്ങള്‍ക്ക് നേരെ താലിബാന് ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക