തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം കടപുഴകി വീണ് അപകടം. സംഭവത്തില്‍ രണ്ടു പേര് മരിച്ചു. രാത്രി 12ഓടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് ആല്‍മരം കടപുഴകിയത്. 25 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗം രമേശ് (56), പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന് എന്നിവരാണ് മരിച്ചത്. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റി. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സി.ഐ ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പഞ്ചവാദ്യം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തി. ആള്‍ക്കൂട്ടം കുറവായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
അതേസമയം തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ സാഹചര്യത്തില്‍ വെടിക്കെട്ട് ഉപേക്ഷിച്ച് തിരുവമ്പാടിയും പാറമേക്കാവും. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര് മരിച്ചത് അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വെടിക്കെട്ട് ഉപേക്ഷിച്ചത്. കളക്ടറും പെസോ അധികൃതരും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു ദേവസ്വങ്ങളും വെടിക്കെട്ട് വേണ്ടെന്ന തീരുമാനമെടുത്തത്.
അപകടം നടക്കുന്നതിന് മുമ്പ് തന്നെ വെടിമരുന്നുകള്‍ എല്ലാം നിറച്ചു കഴിഞ്ഞിരുന്നു അതിനാല്‍ അത് നിര്‍വീര്യമാക്കാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന്, ആഘോഷമായ വെടിക്കെട്ടൊഴിവാക്കി ഇവ പൊട്ടിച്ചു കളയാനും തീരുമാനമായി. മറ്റു ചടങ്ങുകളുടെ കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക