ഐ.പി.എല്‍ 14ാം സീസണിലെ അഞ്ച് മത്സരങ്ങള്‍ മാത്രം പൂര്‍ത്തിയാകുമ്പോള്‍ സൂപ്പര്‍ താരങ്ങളെ നഷ്ടപ്പെട്ട് പരുങ്ങലിലായിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന് റോയല്‍സ്.
ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്, ലിയാം ലിവിംഗ്സ്റ്റന്, ആന്‍ഡ്രൂ ടൈ എന്നിവരെയാണ് രാജസ്ഥാന് സീസണില്‍ നഷ്ടമായത്. ഇവരുടെ നികവ് നികത്താന്‍ മറ്റ് ടീമുകളെ ആശ്രയിക്കാനുള്ള നീക്കത്തിലാണ് റോയല്‍സ്.
ടൂര്‍ണമെന്റില്‍ ഇനിയുമേറെ മത്സരങ്ങള്‍ ശേഷിക്കെ നാല് വിദേശ താരങ്ങള്‍ മാത്രമാണ് ടീമിനൊപ്പമുള്ളത്. ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലര്‍, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ബംഗ്ലാദേശ് ഫാസ്റ്റ് ബോളര്‍ മുസ്താഫിസുര്‍ റഹമാന് എന്നിവരാണ് നിലവില്‍ ടീമിനൊപ്പമുള്ള വിദേശ താരങ്ങള്‍.
മിഡ്- സീസണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മറ്റു ടീമുകളില്‍ നിന്ന് കളിക്കാരെ വായ്പയെടുക്കാനുള്ള നീക്കങ്ങള്‍ ടീം ആരംഭിച്ചു കഴിഞ്ഞു. മിഡ്- സീസണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഒരുപിടി നല്ല താരങ്ങളെ രാജസ്ഥാന് സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോബിന് ഉത്തപ്പ (ചെന്നൈ), അജിങ്ക്യ രഹാനെ (ഡല്‍ഹി), സാം ബില്ലിംഗ്സ് (ഡല്‍ഹി), ഇഷാന് പോറല്‍ (പഞ്ചാബ്), ജിമ്മി നീഷാം (മുംബൈ) എന്നിവരാണ് മിഡ്-സീസണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ രാജസ്ഥാന് സ്വന്തമാക്കാനാവുന്ന താരങ്ങള്‍.
ടീമിന് വേണ്ടി രണ്ടോ അതില്‍ കുറവോ മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരങ്ങളെ മാത്രമേ മിഡ്- സീസണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക