ബെംഗളൂരു; കോവിഡ് വ്യാപനം രൂക്ഷമായ കർണാടകയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ കോവിഡ് രോഗികളെ കാണാതാകുന്നത് ആശങ്കയേറ്റുകയാണ്.
ബെംഗളൂരു നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ രോഗികളെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നാണ് റവന്യൂ മന്ത്രി ആർ അശോക പറഞ്ഞത്. ആർടിപിസിആർ ഫലം പോസിറ്റീവായി കഴിഞ്ഞാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങും. ഇത്തരക്കാരാണ് കോവിഡ് വ്യാപനത്തിന്റെ പിന്നിൽ എന്നാണ് അദ്ദേഹം പറയുന്നത്.
സർക്കാർ സൗജന്യമായി നൽകുന്ന മരുന്നുകൾ ലഭിക്കണമെങ്കിൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞേ മതിയാകൂ. എന്നാൽ ഇത്തരം ആളുകൾ ഗുരുതരാവസ്ഥയിലെത്തും വരെ കാത്തുനിന്നിട്ട് ആശുപത്രികളിലെ ഐസിയു കിടക്കകൾക്കായി മുറവിളി കൂട്ടുന്ന അവസ്ഥയാണു നിലവിലേതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
ഇന്നലെ മാത്രം കർണാടകയിൽ 39,047 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.39 ലക്ഷമായി. ബെംഗളൂരുവില്‍ ഇന്ന് 22,596 പേര്‍ക്കാണ് വൈറസ് ബാധ. ഇവിടെ മാത്രം മൂന്ന് ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാമത് കര്‍ണാടകയാണ്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൊവ്വാഴ്ച രാത്രി മുതല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 14 ദിവസത്തേക്കു പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേയ് 12ന് അവസാനിക്കും. രാത്രി 9 മുതല്‍ രാവിലെ 6 വരെയുള്ള കര്‍ഫ്യുവും തുടരും. പച്ചക്കറി തുടങ്ങിയ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ തുറക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക