കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം
ഏർപ്പെടുത്തണം.
ഇതുവഴി അതിക്രമത്തിന് ഇരയാക്കുന്നവർക്ക് പെട്ടെന്ന് തന്നെ ട്രെയിനിലെ ലോക്കോ
പൈലട്ടിനെയും ഗാർഡിനേയും വിവരം അറിയിക്കാനാകും എന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ വിശദീകരണം.
ട്രെയിനിൽ ഒരു കോച്ചിൽ നിന്ന് തൊട്ടടുത്ത കോച്ചിലേക്ക് പോകാനുള്ള സൗകര്യം വേണം എന്ന് സർക്കാർ
അഭിപ്രായപ്പെട്ടു. അതിക്രമം ഉണ്ടാകുമ്പോൾ മൊബൈൽ ഫോണിൽ കോൾ സെന്ററിൽ വിളിച്ചറിയിക്കുന്നത്
പ്രായോഗികമല്ല.
അടുത്ത കോച്ചിലേക്ക് പോകാൻ സൗകര്യം ഇല്ലാത്ത കോച്ചുകളിൽ അപകടം ഉണ്ടായാൽ
ഗാർഡിന് പെട്ടെന്ന് എത്തിച്ചേരാൻ കഴിയില്ല. ഇത്തരം കോച്ചിലാണ് മുളന്തുരുത്തിയിൽ അതിക്രമം
ഉണ്ടായത് എന്നും സർക്കാർ കോടതിയിൽ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ആറാഴ്ചയ്ക്കകം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക