രാമപുരം ∙ ഒന്നര വർഷം മുൻപ് മകൻ സുജിത്ത് മരിച്ചതിനു പിന്നാലെയാണ് സുധർമയുടെ മനസ്സില് ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹം ജനിച്ചത്. 71–ാം വയസ്സിൽ അതു സാധിക്കുമോ എന്ന ശങ്കയൊന്നും
സുധർമയ്ക്കില്ലായിരുന്നു. പിന്തിരിപ്പിക്കാൻ ശ്രമിച്ച ഡോക്ടർമാർക്കു മുന്നിൽ സുധർമ തന്നെ
ജയിച്ചു. മാർച്ച് 18ന് സുധർമയ്ക്കും സുരേന്ദ്രനും പെൺകുഞ്ഞ് പിറന്നു.
കൃത്രിമ ഗർഭധാരണത്തിനു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സീസേറിയൻ
ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് തൂക്കം കുറവാണ്. ആരോഗ്യത്തോടെ വളരാനുള്ള മരുന്നുകൾ നൽകുന്നുണ്ട്. രാമപുരത്തെ എഴുകുളങ്ങരയിൽ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. കുഞ്ഞിന്റെപ്രതിരോധശക്തിക്കായി സുരേന്ദ്രനും സുധർമയും എല്ലാ കരുതലും എടുക്കുന്നു.
പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽനിന്നു വിരമിച്ചതാണ് സുരേന്ദ്രൻ. സുധർമ
റിട്ട.അധ്യാപിക. മകൻ സുജിത്തിന് സൗദി അറേബ്യയിൽ ജോലിയായിരുന്നു. അവിടെ വച്ച് ഹൃദയാഘാതം
മൂലമാണ് മരിച്ചത്. അവിവാഹിതനായിരുന്നു.മേയ് 31നു വിരമിക്കുന്ന തനിക്ക് ഇത് സർവീസിലെ
മറക്കാനാകാത്ത അനുഭവമാണെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ലളിതാംബിക കരുണാകരൻ.
സ്വകാര്യ ആശുപത്രിയിൽവച്ച് കൃത്രിമ ഗർഭധാരണം നടത്തി 12 ആഴ്ചയ്ക്കു ശേഷമാണ് സുധർമ മെഡിക്കൽ
കോളജ് ആശുപത്രിയിലെത്തിയത്.
28 ആഴ്ച കഴിഞ്ഞപ്പോൾ സുധർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 32 ആഴ്ച തികഞ്ഞ മാർച്ച് 18ന്
സീസേറിയൻ തീരുമാനിച്ചു. 3 ദിവസം നിരീക്ഷിച്ച ശേഷമാണ് അനസ്തീസിയ നൽകിയതെന്ന്
അനസ്തെറ്റിക് വിഭാഗത്തിലെ അഡിഷനൽ പ്രഫസർ ഡോ. ലത ബാബുക്കുട്ടി പറഞ്ഞു.ജനിക്കുമ്പോൾ 1,100
ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. എന്നാൽ, ഡിസ്ചാർജ് ചെയ്യുമ്പോഴേക്കും 1,350
ഗ്രാമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക