മാണിക്യന്റെയും കാര്‍ത്തുമ്പിയുടെയും നിറമുള്ള ലോകം പകര്‍ത്തിയ കലാകാരന്, ആദ്യ ചിത്രത്തില്‍ തന്നെ ദേശീയ പുരസ്കാരം നേടിയ ഛായാഗ്രഹണ മികവ്, മലയാളിയെ സംബന്ധിച്ച് കെ വി ആനന്ദ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ എത്തുന്നത് ഇതാവാം.
പ്രിയദര്‍ശന്റെ സംവിധാന ശൈലിയുമായി ഏറെ ചേര്‍ന്ന് നിന്നിരുന്നു നിറങ്ങള്‍ ചാലിച്ച ‘തേന്മാവിന് കൊമ്പത്തിലെ’ ഓരോ ഫ്രെയിമും. മോഹന്‍ലാല്‍-ശോഭന എന്നിവരുടെ അഭിനയമികവും ഒപ്പം മികച്ച നൃത്തസംവിധാനവും കലാസംവിധാനവും ചേര്‍ന്നപ്പോള്‍ സ്വപ്നസമാനമായി ഓരോ ഗാനരംഗവും.
പൊള്ളാച്ചിയേയും ശോഭനയേയും ഇത്രയും മനോഹരമായി പകർത്തിയ മറ്റാരുമില്ലെന്നു തന്നെ പറയേണ്ടി വരും കെ വി ആനന്ദിന്റെ കാര്യത്തിൽ. “തേന്മാവിൻകൊമ്പത്ത് കണ്ട് നിരവധി സഹപ്രവർത്തകർ എന്നെ വിളിച്ചത് ഞാനോർക്കുന്നു, ചിത്രത്തിന്റെ ഛായാഗ്രഹണത്തെ കുറിച്ച് സംസാരിക്കാൻ. അതുപോലൊരു ക്യാമറവർക്ക് മുൻപ് കണ്ടിട്ടേയില്ല എന്നാണ് ബാലു മഹേന്ദ്ര പറഞ്ഞത്. ഔട്ട്ഡോറിലെ ഏതാനും രംഗങ്ങൾ അതിമനോഹരമായിരിക്കുന്നു എന്നു മണിരത്നവും പറഞ്ഞു. ആനന്ദിന്റെ മരണത്തോടെ ഇന്ത്യൻ സിനിമയ്ക്ക് ഏറ്റവും മിടുക്കനായൊരു സിനിമോട്ടോഗ്രാഫറെയാണ് നഷ്ടമായിരിക്കുന്നത്,” പ്രിയദർശൻ പറയുന്നു.
‘തേന്മാവിൻ കൊമ്പത്തി’ലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും ആനന്ദിനെ തേടിയെത്തി. മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ പ്രിയദർശൻ ചിത്രങ്ങളിലും കെ വി ആനന്ദ് തന്നെയായിരുന്നു ഛായാഗ്രാഹകൻ.
സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്, 54 വയസ്സായിരുന്നു.
ദിനപത്രത്തിൽ ഫോട്ടോഗ്രാഫറായി കരിയർ ആരംഭിച്ച കെ.വി ആനന്ദ് പിന്നീടി പിസി ശ്രീറാമിന്റെ സഹായിയായി. ‘ഗോപുര വാസലിലെ,’ ‘മീര,’ ‘ദേവർ മഗൻ,’ ‘അമരൻ,’ ‘തിരുട തിരുട’ എന്നീ ചിത്രങ്ങളില്‍ പി സി യുടെ സഹായിയായി പ്രവര്‍ത്തിച്ചു. ‘പ്രിയദര്ശന് സംവിധാനം ചെയ്ത ‘തേന്മാവിന് കൊമ്പത്ത്’ ആണ് ആദ്യം സ്വതന്ത്രമായി പ്രവര്‍ത്തിച്ച ചിത്രം.
ഛായാഗ്രാഹകനായി ഒരു ദശാബ്ദം നീണ്ട കരിയറിൽ ‘മിന്നാരം,’ ‘ചന്ദ്രലേഖ,’ ‘മുതൽവൻ,’ ‘ജോഷ്,’ ‘നായക്,’ ‘ബോയ്സ്,’ ‘കാക്കി,’ ‘ശിവാജി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ക്യമാറ ചലിപ്പിച്ച അദ്ദേഹം 2005ൽ ‘കനാ കണ്ടേൻ’ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. പിന്നീട് ‘അയൻ,’ ‘കോ,’ ‘മാട്രാൻ,’ ‘അനേഗൻ,’ ‘കവൻ,’ കാപ്പാന്’ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ തമിഴ് സിനിമാലോകത്തിന് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക