ശ്വാസംമുട്ട് അനുഭവപ്പെട്ട കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അരവിന്ദ് കുഞ്ഞുമോന്, രേഖ എന്നിവരെ അഭിനന്ദിച്ച് എഎ റഹീം. അപരനോടുള്ള സ്നേഹവും കരുതലും മറ്റെന്തിനേക്കാളും മഹത്തരമാണെന്നും അരവിന്ദും രേഖയും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും റഹീം പറഞ്ഞു.
എഎ റഹീം പറഞ്ഞത്:
”അരവിന്ദ് കുഞ്ഞുമോന്,രേഖാ നിങ്ങള്‍ അഭിമാനമാണ്,മാതൃകയാണ്. ഇന്ന് രാവിലെമുതല്‍ വൈറലായ ചിത്രത്തിലെ രണ്ടുപേര്‍.ഇരുവരും ഡിവൈഎഫ്ഐ സഖാക്കള്‍.
അല്പം മുന്‍പ് അവരോട് വീഡിയോ കോളില്‍ സംസാരിച്ചു,അഭിവാദ്യങ്ങള്‍ നേര്‍ന്നു. സിഎഫ്എല്‍ടിസിയില്‍ പതിവ്പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും.അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അല്പം ഗുരുതരമാണ് എന്ന് അറിയുന്നത്.ആംബുലന്‍സ് എത്താന്‍ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞു.അതുവരെ കാത്തുനില്‍ക്കാതെ ബൈക്കില്‍ അരവിന്ദും രേഖയും രോഗിയെ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.”
”റോഡപകടത്തില്‍പെട്ട് പിടയുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മടികാണിക്കുന്ന ആളുകളെ നമ്മള് കാണാറുണ്ട്.യഥാസമയം ആശുപത്രിയില്‍ എത്തിക്കാത്തതിനാല്‍ മാത്രം മരണപ്പെട്ട എത്രയോ സംഭവങ്ങള്‍ അപകട മരണങ്ങളുടെ പട്ടികയിലുണ്ട്.നന്മയുടെ ഒരു കൈ നീണ്ടാല്‍ ഒരു പക്ഷേ ജീവന്റെ തുടിപ്പ് തിരികെ കിട്ടുമായിരുന്ന എത്രയോ സഹോദരങ്ങള്‍…..
നന്മകള്‍ക്ക് നിറം മങ്ങിയിട്ടില്ലെന്നു കാട്ടിത്തരികയാണ് ഇവര്‍ രണ്ടുപേര്‍. അപരനോടുള്ള സ്നേഹം,കരുതല്‍ മറ്റെന്തിനേക്കാളും മഹത്തരമാണ്.”
”അനേകം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നത്.അവര്‍ക്കെല്ലാവര്‍ക്കും അരവിന്ദും രേഖയും കൂടുതല്‍ ആവേശം പകരുന്നു. അശ്വിന് കുഞ്ഞുമോന് ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗവും,രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്. രണ്ടുപേരും സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധം വോളന്റിയര്‍ സേനയില്‍ അംഗങ്ങളാണ്. ഇരുവര്‍ക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍.”
പ്രതികരിക്കാൻ ഇവിടെ എഴുതുക