തിരുവനന്തപുരം ∙ വകഭേദം വന്ന വൈറസുകളുടെ വ്യാപനം കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. തിരഞ്ഞെടുപ്പുകാലത്തെ ജനങ്ങളുടെ സമ്പർക്കം വൈറസ് വ്യാപനത്തിനു കാരണമാകുമെന്നു ശങ്കിച്ചിരുന്നു. ഏപ്രിൽ 10നു പ്രതിദിന കോവിഡ് കേസുകൾ 25,000 എത്തുമെന്നും ചികിത്സയ്ക്കു പ്രതിസന്ധി ഉണ്ടാകാതെ നോക്കണമെന്നുമാണു വിദഗ്ധസമിതി സർക്കാരിനെ അറിയിച്ചിരുന്നത്. മേയ് ആദ്യവാരത്തോടെ കേസുകൾ കുറയുമെന്നും പ്രതീക്ഷിച്ചിരുന്നു.
വൈറസിന്റെ യുകെ വകഭേദവും മഹാരാഷ്ട്രയിൽ കണ്ടെത്തിയ ഇരട്ട വകഭേദവും ഏപ്രിൽ പകുതിയോടെ സജീവമാകുന്നതാണു പിന്നീടു കണ്ടത്. ഏപ്രിൽ 15 വരെ സംസ്ഥാനത്തു വകഭേദം വന്ന വൈറസുകളുടെ സാന്നിധ്യം 40% ആയിരുന്നു. 29നു സർവകക്ഷിയോഗം ചേർന്നതിന്റെ തലേന്ന് വിദഗ്ധസമിതി യോഗം ലോക്ഡൗൺ ശുപാർശ ചെയ്തു. എന്നാൽ സർക്കാരും മറ്റു കക്ഷികളും നിയന്ത്രണങ്ങൾ ശക്തമാക്കി വ്യാപനം നിയന്ത്രിക്കാനാണു തീരുമാനിച്ചത്. ഇപ്പോഴത്തെ കണക്കനുസരിച്ചു 90% പേരിലും വകഭേദം വന്ന വൈറസുകളാണു വ്യാപിക്കുന്നതെന്നാണു കണ്ടെത്തൽ. ഇവ ബാധിച്ച ഒരാളിൽ നിന്നു 3 പേരിലേക്കു സമ്പർക്കത്തിലൂടെ എത്തുന്നുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ ചികിത്സാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നിർദേശിച്ചു. രോഗികൾക്ക് ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ, മരുന്നുകൾ എന്നിവ ഉപയോഗിക്കുമ്പോൾ അതിന്റെ ആവശ്യം പ്രത്യേകം വിലയിരുത്തണം. നിയന്ത്രിത വിനിയോഗത്തിലൂടെ കരുതൽ വർധിപ്പിക്കണം. അല്ലെങ്കിൽ കൂടുതൽ പേർ എത്തുന്നതോടെ ആർക്കും ചികിത്സ നൽകാനാകാത്ത അവസ്ഥ ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിലെ അനുഭവം കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക