ഇടുക്കി: അതിർത്തി മേഖലയിൽ വീണ്ടും ഇരട്ടവോട്ട് പിടികൂടി പോളിങ് ഉദ്യോഗസ്ഥർ. തമിഴ് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയിരിക്കുന്നത്. പതിനാറാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയില്‍ പെട്ടതോടെയാണ് ഉദ്യോസ്ഥര്‍ ഇയാളെ തടഞ്ഞത്.
തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കാതെ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇയാൾ. നടപടികൾ ഒന്നും എടുക്കാതെ തിരികെ പറഞ്ഞയച്ചു. രാവിലെ ചെമ്മണ്ണാർ അൻപത്തിഏഴാം ബൂത്തിലും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു.
ഇടുക്കിയില്‍ രാവിലെയും സമാനമായ രീതിയില്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ട് രേഖപ്പെടുത്താനെത്തിയ ആളെ ഉദ്യോഗസ്ഥര്‍ പിടിച്ചിരുന്നു. ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 57ാം നമ്പര്‍ ബൂത്തിലെത്തിയ സ്ത്രീയെ ആണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് 60.23 ശതമാനം കടന്നു. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണിത്. കണ്ണൂരിലും ആലപ്പുഴയിലുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. കണ്ണൂരിൽ 63.72 ശതമാനവും, ആലപ്പുഴയിൽ 63.35 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിങ് രേപ്പെടുത്തിയിരിക്കുന്നത്. 55.69 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക