ഡല്‍ഹി: കോവിഡ് രൂക്ഷമായതിനെതുടര്‍ന്ന് രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങളിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിനു പുറമേ ഡൽഹി, ഹരിയാന, ബിഹാര്‍, യുപി, ഒഡീഷ, രാജസ്ഥാന്, കര്‍ണാടക, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്.
രണ്ടാം തരംഗത്തില്‍ വലിയ പ്രതിസന്ധി നേരിട്ട ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത് ആശ്വാസം ആവുകയാണ്. ഓക്സിജന്‍ പ്രതിസന്ധിയിലും കുറവുണ്ട്. 3 മാസം കൊണ്ട് എല്ലാവർക്കും വാക്സിന് നല്‍കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ശനിയാഴ്ച്ച രാവിലെ ആരംഭിച്ചു . അന്തർജില്ലാ യാത്രകൾക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പോലീസ് പാസ് വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ സത്യവാങ്മൂലം കൈയിൽ കരുതണം.
വിവാഹം, മരണാനന്തരച്ചടങ്ങുകൾ, രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തരച്ചടങ്ങുകൾ, വിവാഹം എന്നിവയ്ക്ക് കാർമികത്വംവഹിക്കേണ്ട പുരോഹിതന്മാർക്ക് നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം.
ഹോട്ടലുകൾക്ക് രാവിലെ എഴുമുതൽ രാത്രി 7.30 വരെ പാഴ്സൽ നൽകാം.നേരത്തെ ഹോട്ടലുകളുടെ കാര്യത്തില്‍ പിന്നീടാണ് തീരുമാനം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക