ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് രോഗികളെ സഹായിക്കാനെന്ന പേരില്‍ വന്‍തോതില്‍ വ്യാജ മരുന്ന് വിതരണം നടക്കുന്നതായി പോലീസിന്റെ കണ്ടെത്തല്‍. അന്തര്‍ സംസ്ഥാന സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കോവിഡ് ബാധിതര്‍ക്ക് നല്കി വരുന്ന ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ ഇന്ഞ്ചക്ഷന് എന്ന പേരില്‍ ഗ്ലൂക്കോസ് വെള്ളവും ഉപ്പും കലര്‍ന്ന മിശ്രിതമാണ് അമിത വിലയ്ക്ക് വിതരണം ചെയ്തിരുന്നത്.
കഴിഞ്ഞ ഒരുമാസത്തിനിടെ 1200 ഓളം കുത്തിവയ്പ്പുകള്‍ സംഘം നടത്തിയതായാണ് കണ്ടെത്തല്‍. കോവിഡ് രോഗചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവറിന് വിപണിയില്‍ വന്‍ ഡിമാന്‍ഡാണുള്ളത്. ഈ സാഹചര്യം മുതലെടുത്താണ് തട്ടിപ്പു സംഘം ഉയര്‍ന്ന വിലയ്ക്ക് വ്യാജ മരുന്നുകളുമായെത്തിയത്.
മധ്യപ്രദേശ് പൊലീസ് നല്കിയ വിവരം അനുസരിച്ചാണ് ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവരുടെ റാക്കറ്റ് ഗുജറാത്ത് പൊലീസ് തകര്‍ത്തത്. ഇതുമായി ബന്ധപ്പെട്ട് സൂറത്തില്‍ നിന്നും ആറ് പേരെ അറസ്റ്റ് ചെയ്തതായി ഇന്‍ഡോര്‍ വിജയ് നഗര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ തഹ്ജിബ് കാജി അറിയിച്ചിട്ടുണ്ട്.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അന്വേഷണത്തിലാണ് സംഘം കഴിഞ്ഞ മാസം മധ്യപ്രദേശില്‍ 1,200 വ്യാജ റെംഡെസിവിര്‍ കുത്തിവയ്പ്പുകള്‍ നടത്തിയതായി വ്യക്തമായത്.
സോഷ്യല്‍ മീഡിയ വഴിയായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. രോഗികളെ സഹായിക്കുന്നതിന്റെ മറവിലാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഉപഭോക്താക്കളെ തിരയുന്നതെന്നാണ് ഇന്‍സ്പെക്ടര്‍ കാജി അറിയിച്ചത്.. ഒരു കുത്തിവയ്പ്പിന് 35,000 മുതല്‍ 40,000 രൂപ വരെ അവര്‍ ഈടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക