‘ഞാൻ പുനർജനിക്കും. എന്നിട്ടു കുറെ നല്ല കാര്യങ്ങൾ ചെയ്യും. എന്റെ എല്ലാ ധൈര്യവും ചോർന്നുപോയിരിക്കുന്നു’ – കോവിഡിന്റെ പിടിയിൽ ശ്വാസംമുട്ടി നിസ്സഹായനായ അവസ്ഥയിൽ ഫെയ്സ്ബുക്കിൽ അവസാനമായി ശനിയാഴ്ച ഇങ്ങനെ പോസ്റ്റിട്ടതിനു പിന്നാലെ നടനും യുട്യൂബറുമായ രാഹുൽ വോറ (35) ഇന്നലെ അന്തരിച്ചു.
ഫെയ്സ്ബുക്കിൽ 19 ലക്ഷം ഫോളോവേഴ്സ് ഉള്ള വെബ്സീരീസ് നടനായ രാഹുൽ ഡൽഹിയിൽ താഹിർപുരിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ കഴിയുമ്പോൾ ഓക്സിജനു വേണ്ടി യാചിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യ സന്ദേശം ഫെയ്സ്ബുക്കിലിട്ടത്. ‘ഞാൻ കോവിഡ് പോസിറ്റീവാണ്.
4 ദിവസമായി ആശുപത്രിയിൽ കഴിയുന്നു. പക്ഷേ, രോഗത്തിനു തെല്ലും കുറവില്ല. എന്റെ ഓക്സിജൻ നില തുടർച്ചയായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്സിജൻ കിടക്കകളുള്ള നല്ല ആശുപത്രികൾ ഏതെങ്കിലുമുണ്ടോ? എന്നെ സഹായിക്കാൻ ആരുമില്ല.
കുടുംബം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. തീർത്തും നിസ്സഹായനായതിനാലാണ് ഈ പോസ്റ്റിടുന്നത്’ – ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുൽ തലസ്ഥാന നഗരിയിലെ സുഹൃത്തുക്കളോട് അഭ്യർഥിച്ചു. മെച്ചപ്പെട്ട ചികിത്സ ആവശ്യപ്പെട്ട്
ശനിയാഴ്ച പോസ്റ്റ് ചെയ്ത മറ്റൊരു സന്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്തിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സുഹൃത്തുക്കൾ ഇടപെട്ട് അന്നു വൈകുന്നേരം ദ്വാരകയിലെ ആയുഷ്മാൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
നാടകകൃത്തും സംവിധായകനുമായ രാഹുൽ വോറ നെറ്റ്ഫ്ലിക്സിലെ ‘അൺഫ്രീഡം’ എന്ന സീരീസിലൂടെയാണ് പ്രസിദ്ധനായത്. തക്കസമയത്ത് മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കിൽ രാഹുൽ വോറ രക്ഷപ്പെടുമായിരുന്നു എന്നും നാമെല്ലാം ഈ മരണത്തിൽ കുറ്റക്കാരാണെന്നും മരണവാർത്ത പുറത്തുവിട്ട സുഹൃത്തായ നടൻ അരവിന്ദ് ഗൗർ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക