സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ട്രോളുകൾക്കും ആക്രമണങ്ങൾക്കും ഇരയാകേണ്ടി വന്നിട്ടുള്ള നടനാണ് കൈലാഷ്. മിഷൻ സി എന്ന പുതിയ സിനിമയിലെ നടന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് സമയത്തും നടനെതിരെ ഏറെ കളിയാക്കലുകൾ ഉയർന്നിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൈലാഷ്.
കഴിഞ്ഞ കുറച്ചധികം നാളുകളായി തനിക്കെതിരെ ഇത്തരത്തിൽ ഉള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് കൈലാഷ് പറഞ്ഞു. സിനിമ മാത്രം തൊഴിലാക്കിയ ഒരാളാണ് താനെന്നും എന്ത് മോശവസ്ഥയിലും സിനിമ തനിക്ക് ആഹാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൈലാഷിന്റെ വാക്കുകൾ:
കഴിഞ്ഞ കുറച്ച് നാളായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ള ഒരു കാര്യമാണ് ഈ ട്രോളുകൾ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കുറച്ച് വർഷങ്ങളായിട്ട് സിനിമകൾ ഇറങ്ങുമ്പോൾ നമ്മളെ വല്ലാതെ അപഹാസ്യപരമായ ചില സംസാരങ്ങൾ, അത്തരം ചില പോസ്റ്റുകളൊക്കെ എന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.
വിനോദ് ഗുരുവായൂർ എന്ന സംവിധയകനാണ് ആദ്യമായി ഇതെന്താണ് എന്ന് എന്നോട് ചോദിച്ചു. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ട്രോളുകൾ വരുന്നു, എന്താ തെറ്റെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അപ്പോൾ ഒന്നുമില്ല വിനോദേട്ടാ എന്ന് ഞാൻ പറഞ്ഞു.
അതിനു മുൻപ് മൂന്നോ നാലോ അഞ്ചോ പേരുടെ ക്യാരക്ടർ പോസ്റ്റർ നമ്മൾ ചെയ്തിട്ടുണ്ട്. പിന്നെ നിന്റേതിൽ എന്താ ഇങ്ങനെ. നമ്മുടെ വിവാദപരമായ പോസ്റ്റർ കഴിഞ്ഞു മറ്റൊരു ക്യാരക്ടർ പോസ്റ്റർ ചെയ്തു.
അതിനു ഒരു പ്രശനവും ഉണ്ടായിട്ടില്ല. അദ്ദേഹം അതിനു വേണ്ടി ശബ്ദം ഉയർത്തുകയും അത് മൂലം രണ്ടു കാര്യം സംഭവിച്ചു. ഒന്ന് കുറച്ച മുൻപ് പോലും ഒരാൾ എനിക്ക് മെസ്സേജ് അയച്ചിരുന്നു അറിഞ്ഞോ അറിയാതെയോ നിങ്ങളെ കുറച്ച് വേദനിപ്പിച്ചു എന്ന് പറഞ്ഞു. എന്നെക്കുറിച്ച് ആളുകൾക്ക് കരുതൽ ഉണ്ടെന്ന് മനസിലാക്കാൻ കൂടെ ഇത് കാരണമായി.
മലയാള സിനിമയിൽ നിന്ന് ഒരുതരത്തിലുമുളള ഒതുക്കലുകൾ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ മോശമായ അവസ്ഥയിലൂടെ പോകേണ്ടി വന്ന കാലം തനിക്കുണ്ടായിട്ടുണ്ട്.
ചിലർ മറ്റെന്തെങ്കിലും ജോലി നോക്കുന്നോ സൈഡ് ബിസിനസ്സ് ചെയ്യുന്നോ എന്നൊക്കെ ചോദിച്ചിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ ചെയ്തിട്ടില്ല. സിനിമയാണ് ആഹാരം നൽകിയത്. സിനിമ മാത്രം ചെയ്തു ജീവിക്കുന്നയാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക