ജറുസലം∙ ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കുമാർ സിഗ്ലയുമായി സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. വെള്ളിയാഴ്ച രാത്രി ടെൽ അവീവിലെ ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹം ആദ്യം ഡൽഹിയിലെത്തിക്കും. സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടാൽ നടപടികൾ വൈകാം.
ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തിനിടെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്കെലോണ്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്. 2017ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മലയാളി സൗമ്യ സന്തോഷിന്റെ ദാരുണ മരണം യുഎന്‍ രക്ഷാസമിതിയെ അറിയിച്ച ഇന്ത്യ ഗാസയില്‍നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ അപലപിച്ചു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
അതിനിടെ, ഇസ്രയേല്‍ വ്യോമാക്രമണവും ഹമാസിന്റെ പ്രത്യാക്രമണവും കഴിഞ്ഞരാത്രിയിലും മാറ്റമില്ലാതെ തുടര്‍ന്നു. ഗാസയില്‍ നിന്നെത്തിയ ആയിരത്തോളം റോക്കറ്റുകളെ ഇസ്രയേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. എഴുപതിനടുത്ത് പലസ്തീനികള്‍ക്കും ആറ് ഇസ്രയേലികള്‍ക്കും മൂന്നുദിവസത്തിനുള്ളില്‍ ജീവന് നഷ്ടമായി. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 16 പേര് കുഞ്ഞുങ്ങളാണ്. ഇസ്രയേലില്‍ ജീവന് നഷ്ടപ്പെട്ടവരില്‍ അഞ്ചുവയസുകാരനും ഉള്‍പ്പെടുന്നു.
സംഘര്‍ഷം ജനങ്ങള്‍ക്കിടയിലേക്ക് വ്യാപിച്ചതോടെ പല ഇസ്രയേല്‍ നഗരങ്ങളിലും ആഭ്യന്തരയുദ്ധത്തിന് സമാനമാണ് സ്ഥിതി. അറബ്, ജൂത വംശജര്‍ ഇടകലര്‍ന്ന് കഴിയുന്ന ലോദ് പോലുള്ള നഗരങ്ങളില്‍ ജനം പരസ്പരം ഏറ്റുമുട്ടുകയാണ്. സിനഗോഗുകള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും തീയിട്ടു. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു മുന്നറിയിപ്പ് നല്കി. നെതന്യാഹുവമായി ഫോണില്‍ സംസാരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന് ആയിരക്കണക്കിന് റോക്കറ്റുകള്‍ പറന്നെത്തുമ്പോള്‍ സ്വയം പ്രതിരോധത്തിന് ഇസ്രയേലിന് അവകാശമുണ്ടെന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക