ആദ്യ കുർബാനയ്ക്കായി അമ്മ ഇസ്രയേലിൽ നിന്ന് കൊടുത്തുവിട്ട സമ്മാനങ്ങളുമായി നടക്കുകയാണ് അഡോൺ. ഇനിയൊരിക്കലും അമ്മ വരില്ലെന്ന് ഒൻപത് വയസുകാരൻ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആശ്വസിപ്പിക്കാൻ അടുത്ത് കൂടുന്നവരെയൊക്കെ അമ്മ അയച്ചു കൊടുത്ത സമ്മാനങ്ങൾ അവൻ കാണിച്ചു കൊടുക്കുന്നുണ്ട്.
ഒക്ടോബറിലായിരുന്നു വീട്ടുകാർ സ്നേഹത്തോടെ മത്തായിയെന്ന് വിളിക്കുന്ന അഡോണിന്റെ ഒൻപതാം പിറന്നാൾ. സൗമ്യ കൂടി നാട്ടിലെത്തിയ ശേഷം ആദ്യകുർബാന വലിയ ചടങ്ങായി നടത്താനിരിക്കുകയായിരുന്നു കുടുംബം.
സൗമ്യയുടെ അമ്മ സാവിത്രി കരയുന്നത് അവൻ ശ്രദ്ധിച്ചു. ‘മമ്മി എന്തിനാ എപ്പോഴും ഇങ്ങനെ കരയുന്നത്’ എന്ന് അവൻ ഇടയ്ക്കിടെ ചോദിക്കുന്നുണ്ട്. അതു കേൾക്കുമ്പോൾ അടുത്തു നിൽക്കുന്നവർക്കും ദുഃഖം താങ്ങാനാകുന്നില്ല.
ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. രാത്രിയോടെ ഇടുക്കി കീരിത്തോടിലെ വീട്ടിലെത്തിക്കും. കോവിഡ് ചട്ടങ്ങൾ പാലിച്ചാവും സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക