തിരുപ്പത്തൂര്‍: ഇരുപതുകാരന് ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ചു. വെള്ളിയാഴ്ച തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്ബാടി ഗ്രാമത്തിലാണ് സംഭവം നടന്നത്. കെ. സഞ്ചീവ് എന്ന യുവാവ് ട്രാക്ടറിനോടൊപ്പം 120 അടി താഴ്ചയുളള കിണറ്റിലേക്ക് വീഴുകയായിരുന്നു.
സഞ്ചീവ് ആദ്യം തന്റെ വീടിന് സമീപത്തെ പാടത്തെ ട്രാക്ടറിന് മുകളില്‍ കയറി സെല്‍ഫിയെടുക്കുകയും ആ ചിത്രം ഫോണിന്റെ ഡിസ്പ്ലെെ പിക്ചര്‍ ആക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രം കണ്ട സുഹൃത്തുക്കള്‍ അഭിനന്ദിച്ചതോടെ കൂടുതല്‍ സെല്‍ഫി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പിന്നാലെ ട്രാക്ടര്‍ സ്റ്റാര്‍ട്ട് ആക്കി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനം കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിണറ്റില്‍ 35 അടിയോളം വെള്ളമുണ്ടായിരുന്നു.
സംഭവം അറിഞ്ഞ കര്‍ഷകര്‍ പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക