ഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനികളായ സിപ്ലയും റോച്ചെ ഇന്ത്യയും സംയുക്തമായി മരുന്ന് പുറത്തിറക്കി.
വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രണ്ട് ആന്റിബോഡികള്‍ ചേര്‍ന്നുള്ള ആന്റിബോഡി കോക്ക്ടെയില്‍ ആണ് ഇന്ത്യയില്‍ വിപണിയില്‍ എത്തിച്ചത്. ഡോസിന് 59,750 രൂപയാണ് വില. അപകടസാധ്യത കൂടുതലുള്ളവരുടെ ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുക.
കാസിരിവിമാബ്, ഇംഡേവിമാബ് എന്നി ആന്റിബോഡികള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന മരുന്നിന് അടുത്തിടെയാണ് ഡ്രഗ്സ് കണ്ട്രോളര് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ആന്റിബോഡി കോക്ക്ടെയിലിന്റെ ആദ്യബാച്ചാണ് ഇന്ത്യയില്‍ വിപണിയില്‍ എത്തിച്ചത്. രണ്ടാമത്തെ ബാച്ച് ജൂണ്‍ പകുതിയോടെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനികളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. രണ്ടുലക്ഷം കോവിഡ് രോഗികള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. അപകടസാധ്യത കൂടുതലുള്ളവരില്‍ നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ ചികിത്സയ്ക്കാണ് മരുന്ന് നല്‍കുക.
സിപ്ലയാണ് മരുന്ന് വിതരണം ചെയ്യുക. 600എംജി വീതമുള്ള കാസിരിവിമാബ്, ഇംഡേവിമാബ് ആന്റിബോഡികള്‍ ചേര്‍ത്തുള്ള മരുന്നിന് ഡോസിന് 59,750 രൂപയാണ് വില. പ്രമുഖ ആശുപത്രികളില്‍ ഇത് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ആശുപത്രിവാസം കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. അപകടസാധ്യത കൂടുതലുള്ള വിഭാഗത്തില്‍പ്പെടുന്ന 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും ഇത് നല്കാന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക