സ്നേഹിതർക്കു തീരാവേദന സമ്മാനിച്ചാണ് കാൻസറിനു മുന്നിൽ കീഴടങ്ങി നന്ദുമഹാദേവ ഓർമയായത്. എങ്കിലും നന്ദുവിന്റെ കൂട്ടുകാർക്കും ഉറ്റവർക്കും അഭിമാനം മാത്രമേയുള്ളൂ.
അവസാന നിമിഷം വരെ പൊരുതി, ജീവിതത്തിൽ തളർന്നവർക്കു പ്രചോദനമായിട്ടാണ് അവൻ പോയത്. നന്ദുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകൾ ആവേശത്തോടെയായിരുന്നു സോഷ്യൽമീഡിയ ഏറ്റെടുത്തത്.
ഇതിനിടെ നന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ടു ചില വ്യാജവാർത്തകളും പ്രചരിച്ചിരുന്നു. മരണത്തിനു തൊട്ടുമുൻപ് നന്ദു എഴുതിയതെന്ന പേരിൽ ഒരു കത്ത് പ്രചരിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഒരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്ത് ആന്റണി ജോയ്.
പൂർണ്ണമായും ഏതോ ഒരു വ്യക്തിയുടെ ഭാവനയിൽ വിരിഞ്ഞ സാഹിത്യ സൃഷ്ടി മാത്രമാണ്, അല്ലാതെ ഇതിൽ യാതൊരു സത്യവുമില്ലെന്നു ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ പോസ്റ്റ് എനിക്ക് കിട്ടിയപ്പോൾ തന്നെ ഞാൻ അവനെ അവസാനമായി പരിചരിക്കാനും ഐസിയുവിലേക്ക് മാറ്റുന്നതിനും എല്ലാം സഹായിച്ച അവന്റെ സഹോദരതുല്യനായ ആദർശിനെ വിളിച്ചു സംസാരിച്ചു.
കൂടാതെ അവന്റെ വീട്ടിൽ പോയി അമ്മയെയും അനിയനെയും കണ്ടും സംസാരിച്ചു. ഇവർക്കാർക്കും അങ്ങനെ ഒരു നോട്ടിനെക്കുറിച്ചോ എഴുത്തിനെക്കുറിച്ചോ അറിയില്ല.
മാത്രമല്ല അങ്ങനെ എഴുതാൻ പറ്റുന്ന ഒരു സഹചര്യത്തിലല്ല അവൻ ഐസിയുവിൽ കിടന്നതും. ദുഃഖകരമായ സാഹചര്യത്തെക്കുറിച്ചു ഇതിൽകൂടുതൽ പറയേണ്ടതില്ല എന്നാണ് ഞാൻ കരുതുന്നത്
ഇതുകൂടാതെ നന്ദുവിന്റെ സ്വപ്നങ്ങൾ എന്ന പേരിലും പലവിധ ഭാവനാസൃഷ്ടികൾ പ്രചരിക്കുന്നുണ്ട്, അതെല്ലാം വീണ്ടും ഇവിടെ കുറിക്കുന്നില്ല, ഒരു അപേക്ഷ മാത്രം ദയവായി ഇല്ലാത്തകഥകൾ പ്രചരിപ്പിക്കരുത്. കൃത്യമാണ് എന്നുറപ്പുള്ളത് മാത്രം ഷെയർ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ
പ്രതികരിക്കാൻ ഇവിടെ എഴുതുക