കൊച്ചി∙ കോവിഡ് ബാധിച്ച് മരിച്ച നഴ്സ് പാലക്കാട് അട്ടപ്പാടി അഗളി സ്വദേശിനി രമ്യയുടെ കുടുംബത്തെ സർക്കാരും ജനപ്രതിനിധികളും അവഗണിക്കുന്നതായി ആക്ഷേപം ഉയർത്തി ഭർത്താവ് പി.വി. ഷിബു. ഭാര്യ മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആശുപത്രിയിൽ നിന്നുള്ള ഡോക്ടർ വീട്ടിൽ വന്നു പോയതൊഴിച്ചാൽ ഒരാൾ പോലും അന്വേഷിക്കുകയൊ തുടർ നടപടികൾ സ്വീകരിക്കുകയൊ ചെയ്തതായി അറിവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ നഴ്സാണ് രമ്യ. ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണായിരുന്നു മരണം. എന്നിട്ടു പോലും അധികൃതരുടെ ഭാഗത്തു നിന്നു യാതൊരു വിധ സഹായവും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എൻഎച്ച്എമ്മിന്റെ താൽക്കാലിക നിയമനത്തിൽ ദിവസക്കൂലിക്കു ജോലി ചെയ്യുകയായിരുന്നു രമ്യ. അഞ്ചു ദിവസത്തെ ഓഫ് കഴിഞ്ഞ് അടുത്ത അഞ്ചു ദിവസത്തെ ഡ്യൂട്ടിക്കു കയറിയ ദിവസമായിരുന്നു അപ്രതീക്ഷിത മരണം. രോഗികളിൽ ഒരാൾക്ക് ഇൻജെക്ഷൻ നൽകാൻ ഡോക്ടർ ആവശ്യപ്പെട്ട് അതിനു തയാറെടുക്കുന്നതിനിടെ ക്ഷീണം തോന്നി കസേരയിൽ ഇരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ ശ്വാസകോശം ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചത്.
രമ്യയുടെ റാപ്പിഡ് ആന്റിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവായിരുന്നെങ്കിലും ട്രൂനാറ്റ് പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നു. കോവിഡ് പോരാളികൾ ആയതിനാൽ ആദ്യം വാക്സീൻ ലഭിച്ചിരുന്നതാണ് രമ്യയ്ക്ക്. രണ്ടാമത്തെ ഡോസും എടുത്തിട്ട് ഒരുമാസം പിന്നിട്ടിരുന്നു. പ്രത്യക്ഷത്തിൽ യാതൊരു രോഗലക്ഷണവുമുണ്ടായിരുന്നില്ല ഇവർക്കെന്നാണ് ഭർത്താവു പറയുന്നത്. ജലദോഷം പോലും ഉണ്ടായിരുന്നില്ല. എപ്പോഴും സാനിറ്റൈസർ ഉപയോഗിക്കുകയും ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ വന്നാൽ കുളിച്ചു വസ്ത്രം മാറിയിട്ടു മാത്രമാണ് വീടിനുള്ളിൽ കയറിയിരുന്നത്. അത്രയേറെ ശ്രദ്ധിക്കുമായിരുന്നു. എന്നിട്ടും എങ്ങനെ സംഭവിച്ചു എന്ന് അറിയില്ലെന്ന് ഇവർ പറയുന്നു.
എല്ലാ ദിവസവും രമ്യയെ ജോലി സ്ഥലത്തേയ്ക്കു കൊണ്ടു വിടുന്നതും തിരികെ കൊണ്ടുവരുന്നതും ഭർത്താവ് ഷാജിയാണ്. വെൽഡിങ് തൊഴിലാളിയായ അദ്ദേഹത്തിന് കോവിഡ് കാലമായതിനെ തുടർന്നു വരുമാനം ഇല്ലാതായതോടെ കുടുംബത്തിന്റെ മൊത്തം ആശ്രയവും രമ്യയുടെ തുച്ഛമായ വരുമാനത്തിലായിരുന്നു. ലോണെടുത്തായാലും ഒരു വീടുണ്ടാക്കണം എന്ന വലിയ ആഗ്രഹം ബാക്കി വച്ചാണ് ഒരു യാത്രപോലും പറയാതെ അവൾ പോയതെന്ന് ഷാജി സങ്കടപ്പെടുന്നു. അമ്മയ്ക്ക് എന്താണു സംഭവിച്ചത് എന്നു പോലും തിരിച്ചറിയാത്ത രണ്ട് ആൺമക്കളാണ് രമ്യയ്ക്കുള്ളത്. 10 വയസുകാരൻ ആൽവിനും എട്ടു വയസുകാരൻ മെൽവിനും.
മരിക്കുന്നതിനു തൊട്ടു മുൻപ് ഒമ്പതര സമയത്തു തന്നെ വിളിച്ചു സംസാരിച്ചിരുന്നു. ചേട്ടായി ഭക്ഷണം കഴിച്ചോ എന്നു ചോദിച്ചു. ഡ്യൂട്ടിയിൽ തിരക്കുള്ളതിനാൽ ഭക്ഷണം പിന്നെ കഴിക്കാം ചേട്ടൻ ഉറങ്ങിക്കോളൂ രാവിലെ കൂട്ടാൻ എത്തണമെന്നും പറഞ്ഞു. എല്ലാ ദിവസവും കുഞ്ഞു തന്റെയൊപ്പമാണ് കിടക്കുന്നത്. അന്ന് അവനെ ഉറക്കിക്കഴിഞ്ഞ ശേഷവും ഉറക്കം വരാതെ പുറത്തിറങ്ങി ഇരിക്കുമ്പോഴാണ് പത്തരയോടെ ഫോൺ വരുന്നത്. പത്തുമണി കഴിഞ്ഞു സാധാരണ വിളിക്കാറില്ലാത്തതിനാൽ എന്തെങ്കിലും കാര്യമുണ്ടാകുമെന്നു കരുതി ഫോൺ എടുത്തു. മറ്റൊരാളാണ് സംസാരിച്ചത്. രമ്യ ആശുപത്രിയിൽ കുഴഞ്ഞു വീണു, ശ്വാസം കിട്ടുന്നില്ല, പെട്ടെന്നു വരാമോ എന്നു ചോദിച്ചു. ഉടനെ തന്നെ തൊട്ടടുത്ത വീട്ടിലെ രാജേഷ് എന്ന സുഹൃത്തിനെയും കൂട്ടി ആശുപത്രിയിലേയക്കു പോയി.
യാത്രയ്ക്ക് ഇടയ്ക്കെല്ലാം ആശുപത്രിയിൽ നിന്നു വിളി വരുന്നുണ്ടായിരുന്നു. അവരോടു വന്നുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. ആശുപത്രിയിലെത്തിയ ഉടൻ ഡോക്ടർ വിളിച്ചു കുഴഞ്ഞു വീണ കാര്യം പറയുന്നു. ആശുപത്രിയിൽ ആയതിനാൽ പേടിക്കാൻ ഒന്നുമില്ലല്ലോ എന്നാണ് കരുതിയത്. ഓക്സിജൻ കൊടുക്കുവാണോ എന്നു ഡോക്ടറോടു ചോദിച്ചു. കുറച്ചു മുൻപു വിളിച്ച ഒരാൾ മരിക്കും എന്ന് ഒരിക്കലും ചിന്തിക്കുന്നില്ല, കാണുമ്പോൾ അനങ്ങാതെ കിടക്കുന്നു. അടുത്തേയ്ക്കു ചെല്ലുമ്പോൾ ഡോക്ടർ പറഞ്ഞു; വിളിക്കണ്ട ഷിബൂ, രമ്യ പോയി എന്നു പറഞ്ഞു. അപ്പോഴാണ് രമ്യയുടെ മരണം അറിയുന്നത്. ആറു വർഷമായി കോട്ടത്തറയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്. അഞ്ചു വർഷമായി ഇവിടെ എൻഎച്ച്എമ്മിന്റെ ഭാഗമാണ്. നേരത്തെ യുപിയിലും ഡൽഹിയിലും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലുമെല്ലാം ജോലി ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക