ഹിന്ദുത്വവും നവലിബറലിസവും ചേര്‍ന്ന ഗുജറാത്ത് മോഡല്‍ ലക്ഷദ്വീപില്‍ പ്രാവര്‍ത്തികമാക്കാനാണ് പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
99 ശതമാനം മുസ്ലീങ്ങളുള്ള ലക്ഷദ്വീപ് പ്രഫുല്‍ പട്ടേലിന്റെ ഹിന്ദുത്വ പരീക്ഷണത്തെ ഇപ്പോള്‍ നേരിട്ടുവരികയാണെന്ന് കാരാട്ട് പറഞ്ഞു.
എതിര് സ്വരങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള പ്രത്യേകതരം വികസനത്തിന്റെ ലവലേശം ദയയില്ലാത്ത നയങ്ങളാണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ കാണാന്‍ സാധിക്കുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു. ദി സിറ്റിസണില്‍ പ്രസിദ്ധീകരിച്ച് ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
മുസ്ലീം ഭൂരിപക്ഷപ്രദേശമായ ലക്ഷദ്വീപില്‍ പട്ടേല്‍ കൊണ്ടുവരുന്ന ഭരണപരിഷ്കാരങ്ങളില്‍ കശ്മീര്‍ മോഡലിന്റെ അടരുകള്‍ കാണാമെങ്കിലും അവിടെ കേന്ദ്രം കൊണ്ടുവരാനുദ്ദേശിക്കുന്നത് ഗുജറാത്ത് മോഡല്‍ വികസനം തന്നെയാണെന്നാണ് പ്രകാശ് കാരാട്ട് നിരീക്ഷിക്കുന്നത്.
ഗുജറാത്ത് മോഡലിന്റെ സവിശേഷതകളായ പരിസ്ഥിതി നാശം, ഹിന്ദുത്വശീലങ്ങളെ മറ്റ് വിഭാഗങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കല്‍, മഹാമാരിക്ക് മുന്നില്‍ പോലും മനുഷ്യജീവനെ വകവെയ്ക്കാതിരിക്കല്, അഭിപ്രായ സ്വാതന്ത്ര്യത്തെ തച്ചുടയ്ക്കല്‍ എന്നിവയൊക്കെത്തന്നെയാണ് ഇപ്പോള്‍ ലക്ഷദ്വീപിലും കാണാനാകുന്നതെന്ന് കാരാട്ട് വ്യക്തമാക്കി.
അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ പൊരുതുന്ന ജനതയ്ക്ക് കേരളത്തിലെ ജനങ്ങളുടേയും ബിജെപി ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയും ഉണ്ടെന്ന് പ്രകാശ് കാരാട്ട് ലേഖനത്തില്‍ പറഞ്ഞു.
സ്വന്തം ഭൂമിയില്‍ നിന്നും ലക്ഷദ്വീപ് ജനതയെ കുടിയിറക്കുന്ന വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ദ്വീപില്‍ ഇപ്പോള്‍ നടന്നുവരുന്നതെന്ന് ലേഖനത്തിലൂടെ പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.
ദ്വീപിന്റെ സ്വാഭാവിക പരിസ്ഥിതിയേയും ജൈവവൈവിധ്യത്തേയും നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ജനങ്ങള്‍ തൊഴിലിടങ്ങളില്‍ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെടുന്നു.
മത്സ്യബന്ധനം ഉപജീവനമാക്കിയ തൊഴിലാളികളുടെ ജീവനോപാധിയുടെ കടയ്ക്കല്‍ കത്തി വെക്കുന്ന സമീപനമാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടേതെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.
ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കം മാറ്റ് പകരം മംഗലാപുരം പോര്‍ട്ട് വഴിയാക്കാനുള്ള നീക്കങ്ങളേയും ലക്ഷദ്വീപും കേരളവും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളേയും കാരാട്ട് ശക്തമായി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക