കൊച്ചി: ലക്ഷദ്വീപിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി രോഗികളെ വിമാനമാർഗം കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിന് പുതിയ മാർഗരേഖ വേണമെന്ന് ഹൈക്കോടതി. നിലവിലെ ചട്ടങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നടപടി. കളക്ടറുടെ കോലം കത്തിച്ചതിന്റെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്നവരെ കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തുടർ സമരം ആലോചിക്കുന്നതിനായി നാളെ കൊച്ചിയിൽ സർവകക്ഷി യോഗം ചേരും.
ലക്ഷദ്വീപിൽ നിന്ന് ഹെലികോപ്ടർ മാർഗം ചികിൽസക്കായി രോഗികളെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുളള നടപടിയിൽ ലക്ഷദ്വീപ് അഡ്മിനിട്രേഷൻ അടുത്തിടെ മാറ്റങ്ങൾ വരുത്തിയിരുന്നു.
പുതിയ നിർദേശങ്ങൾ ചികിത്സയ്ക്ക് കാലതാമസുണ്ടാക്കുന്നെന്നാരോപിച്ചുളള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇക്കാര്യത്തിൽ മാർഗരേഖ തയാറാക്കാൻ അഡ്മിനിസ്ട്രേഷനോട് ഹൈ കോടതി നിർദേശിച്ചു. പത്തുദിവസത്തിനകം വ്യക്തമായ മാർഗരേഖ തയാറാക്കി കോടതിയെ അറിയിക്കുകയും വേണം. മറ്റുദ്വീപുകളിൽ നിന്ന് കവരത്തിയിലേക്ക് രോഗികളെ എത്തിക്കുന്നതിനും ഈ വ്യവസ്ഥ വേണമെന്നും കോടതിയാവശ്യപ്പെട്ടു.
ഇതിനിടെ കലക്ടറുടെ കോലം കത്തിച്ചതിന്റെ പേരിൽ അറസ്റ്റിലായവരെ അമിനിയിലുളള സിജെഎം മുന്പാകെ ഓൺലൈൻ മുഖാന്തരം ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജാമ്യ വ്യവസ്ഥകൾ നടപ്പായാൽ ഇന്ന് തന്നെ അറസ്റ്റിലായവരെ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു. ഇതിനിടെ ദ്വീപിലെ പുതിയ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക