ബെംഗളൂരു: കെ.എസ്.ആര്.ടി.സിയെന്ന പേര് മാറ്റില്ലെന്ന് കര്‍ണാടകം വ്യക്തമാക്കി. തങ്ങളുടെ ഹര്‍ജിയില്‍ അന്തിമവിധി വന്നിട്ടില്ലെന്നും, കേരളത്തിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്നും കര്‍ണാടക ആര്.ടി.സി എം.ഡി ശിവയോഗി സി.കലാസാദ് പറഞ്ഞു.
‘കേസിൽ ഇതുവരെ അന്തിമവിധി വന്നിട്ടില്ല. ഏപ്രിൽ 4ലെ ഓർഡിനൻസിലൂടെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡ് (ഐപിഎബി) കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. തീർപ്പാക്കാൻ ബാക്കിയുള്ള കേസുകളെല്ലാം ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ കെഎസ്ആർടിസി എന്ന പേര് കർണാടക ഉപയോഗിക്കരുതെന്ന കേരളത്തിന്റെ വാദത്തിന് നിയമസാധുതയില്ല.’ എന്ന് ശിവയോഗി പറഞ്ഞു.
കേരളം വിധിയുടെ പകര്‍പ്പ് നല്കിയാല് വിശദമായ മറുപടി നല്‍കുമെന്നും, വിധിയുടെ പകര്‍പ്പ് നല്‍കാനാവശ്യപ്പെട്ട് കര്‍ണാടക ആര്.ടി.സി ഉദ്യോഗസ്ഥര്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ സമീപിച്ചിട്ടുണ്ടെന്നും കര്‍ണാടക ആര്.ടി.സി എം.ഡി പറഞ്ഞു. ഇതിന് ശേഷം തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, KSRTC.IN, KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ റജിസ്ട്രാർ ഓഫ് ട്രേഡ്മാർക്ക്സിന്റെ ഉത്തരവനുസരിച്ച് കെഎസ്ആർടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരളം.
നിലവിൽ ഇത് കർണാടകയുടെ കൈവശമാണുള്ളത്. അതിനാൽ യാത്രാക്കാർ ഓൺലൈനിൽ ടിക്കറ്റിനായി സെർച്ച് ചെയ്യുമ്പോൾ കെഎസ്ആർടിസി എന്ന ഡൊമൈൻ പേര് കർണാടക കൈവശം വച്ചിരിക്കുന്നത് കൊണ്ട് ബുക്കിങ് മുഴുവൻ കർണാടകയ്ക്കാണ് പോകുന്നത്.
ലാഭകരമായിട്ടുള്ള ഇതര സംസ്ഥാന സർവീസുകൾ ബംഗളൂരുവിൽനിന്നും ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കർണാടകയ്ക്കാണ് ആ ഇനത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നത്. കെഎസ്ആർടിസിയുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക