നെന്മാറ: നെന്മാറയിലാണ് പൊലീസിനെയും നാട്ടുകാരെയും അമ്പരിപ്പിച്ച ഒരു അപൂര്‍വ്വ ഒളിച്ചുകളി കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടിയ്ക്കു വേണ്ടി കഴിഞ്ഞ 10 വര്‍ഷമായി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു.
എന്നാല്‍ ഇക്കാലമത്രയും പൊലീസിന്റെയും സ്വന്തം വീട്ടുകാരുടെയും മൂക്കിന്‍തുമ്പത്ത് തന്നെ അവളുണ്ടായിരുന്നു. അതിവിദഗ്ദമായി ഒളിച്ചതാകട്ടെ വീടിനടുത്തുള്ള യുവാവിന്റെ വീട്ടിലും. അതും പത്ത് വര്‍ഷം.
സ്വന്തം വീടിനു കുറച്ചകലെ മാത്രം ഇത്രകാലം പുറത്തിറങ്ങാതെ അവൾ ഒളിച്ചിരിക്കുകയായിരുന്നു. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടിൽ അവർ പോലുമറിയാതെയായിരുന്നു ഒളിജീവിതം.
യുവതിയെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച യുവാവിനെ മൂന്നു മാസം മുൻപു കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു ഞെട്ടിക്കുന്ന കഥ നാടറിഞ്ഞത്.
പാലക്കാട് അയിലൂർ കാരക്കാട്ട് പറമ്പിലാണു സംഭവം. 2010 ഫെബ്രുവരിയിലാണ് യുവതിയെ കാണാതാവുന്നത്. പതിനെട്ടുകാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ആ സമയം വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
മൂന്നു മാസം മുൻപു വരെ യുവാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പെൺകുട്ടി. ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ഒളിവ് ജീവിതം. വീട്ടുകാർ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു.
പുറത്തിറങ്ങുമ്പോഴെല്ലാം യുവാവ് മുറി പൂട്ടിയിയിട്ടു. വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ജാഗ്രതയോടെയായിരുന്നു നീക്കങ്ങളെല്ലാം.
മുറിയുടെ വാതിൽ അകത്തുനിന്നു തുറക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. ജനാലയിലെ പലകകൾ നീക്കിയായിരുന്നു ഇതിന് വഴിയുണ്ടാക്കിയത്. മൂന്നു മാസം മുൻപ് ഇവർ വീടുവിട്ടിറങ്ങി. വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു പിന്നീടു താമസം.
യുവതിയുടേയും യുവാവിന്റേയും മൊഴികളിൽ അവിശ്വസനീയത തോന്നിയതിനാൽ പൊലീസ് സംഭവ സ്ഥലം സന്ദർശിച്ചു.
പ്രായപൂർത്തിയായ ഇരുവരും ഒരുമിച്ച് താമസിക്കാനാണ് താത്പര്യം എന്ന് മൊഴി നൽകി. പരാതി ഇല്ലെന്ന് ഇരുകൂട്ടരും അറിയിച്ചതോടെ കാണാതായെന്ന കേസുകൾ അവസാനിപ്പിക്കാൻ ഇവരെ കോടതിയിൽ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക